
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിഎസ് ശിവകുമാറിന്‍റെ വീട്ടിൽ നടന്ന വിജിലൻസ് പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്, വിഎസ് ശിവകുമാറിന്‍റെ വീട്ടിലും നേരിട്ട് ബന്ധമുള്ള ആളുകളുടെ വീടുകളിലും അടക്കം ഏഴിടങ്ങളിലാണ് വിജിലൻസ് പരിശോധന നടന്നത്. ലോക്കര്‍ തുറന്ന് പരിശോധിക്കാണമെന്ന് ആവശ്യപ്പെട്ട വിജിലൻസ് സംഘത്തിന് ലോക്കര്‍ കാണാനില്ലെന്ന മറുപടിയാണ് വിഎസ് ശിവകുമാര്‍ നൽകിയത്. ശിവകുമാറിന്‍റെ ഭാര്യയുടെ പേരിലാണ് ലോക്കര്‍.
വിഎസ് ശിവകുമാറിൻ്റെ കൂട്ടു പ്രതി ഹരികുമാറിൻ്റെ മൂന്നു വീടുകളിലാണ് പരിശോധന നടന്നത്. റെയ‍്ഡിനെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നാളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമര്‍പ്പിക്കും.
പതിനാല് മണിക്കൂറോളമാണ് ശിവകുമാറിന്‍റെ വീട്ടിൽ വിജിലൻസിന്‍റെ റെയ്‍ഡ് നടന്നത്. നിക്ഷേപങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകൾ വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ആരോഗ്യം, ദേവസ്വം മന്ത്രിയായിരിക്കെ ബിനാമി പേരിൽ വൻതോതിൽ സ്വത്ത് സമ്പാദിച്ചെന്നാണ് കേസിലാണ് റെയ്ഡ്. വിഎസ് ശിവകുമാറിന്റെ ശാസ്തമംഗലത്തെ വീട്ടിൽ കഴിഞ്ഞ ദിവസം രാവിലെ എട്ടരമണിയോടെയാണ് റെയ്ഡ് തുടങ്ങിയത്.
ശിവകുമാറിനോടൊപ്പം പ്രതിപട്ടികയിൽ ഉള്ള ഡ്രൈവർ ഷൈജു ഹരൻ, എൻ.എസ്.ഹരികുമാർ, എം.എസ്.രാജേന്ദ്രൻ എന്നിവരുടെ വീടുകളിലും വിജിലൻസ് സംഘം ഒരേസമയം പരിശോധന നടത്തി. പ്രതികൾ തമ്മിലുള്ള ഇടപാടുകളും, ഇവരുടെ ബാങ്ക് ലോക്കർ രേഖകളും കണ്ടെത്താനിയിരുന്നു ഇന്നത്തെ പരിശോധന.
ശിവകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ബാങ്ക് നിക്ഷേപങ്ങൾ, ആധാരങ്ങൾ, സ്വർണം എന്നിവയുടെ വിവരങ്ങൾ വിജിലൻസ് ശേഖരിച്ചു. രാത്രി പത്തരയോടെയാണ് ശിവകുമാറിന്റെ വീട്ടിലെ പരിശോധന അവസാനിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദമാണ് വിഎസ് ശിവകുമാര്‍ ഉന്നയിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam