
കുന്നത്തുനാട്: എറണാകുളം കുന്നത്തുനാട്ടിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ച വീട്ടിൽ നിന്ന് നായകളെ ഒഴിപ്പിക്കും. ഉടമയ്ക്ക് നായ വളർത്തൽ കേന്ദ്രം തുടങ്ങാൻ ലൈസൻസ് ഇല്ല എന്ന് ജില്ലാ ഭരണകൂടം വിശദമാക്കി. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ സ്ഥലം സന്ദർശിക്കും. വീടിനു മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. എന്നാൽ നായകളെ മാറ്റില്ലെന്ന വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത വീണ ജനാർദ്ദനൻ. നാട്ടുകാർ പുറത്ത് ബഹളം വയ്ക്കുമ്പോൾ മാത്രമാണ് നായകൾ കുരയ്ക്കുന്നത് എന്ന് വീണ അവകാശപ്പെടുന്നത്.
കുന്നത്തുനാട്ടിൽ ജനവാസ മേഖലയിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീടിനു മുന്നിൽ നാട്ടുകാർ ഇന്നും പ്രതിഷേധവുമായി എത്തി. നായകളെ ഉടൻ മാറ്റണം എന്നും സംഭവത്തിൽ കളക്ടർ ഇടപെടണമെന്നുമാണ് അയൽവാസികളായ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ ആവശ്യപ്പെടുന്നത്. ഇന്ന് നായകൾക്ക് എത്തിച്ച ഭക്ഷണം അകത്തുകയറ്റാൻ നാട്ടുകാർ സമ്മതിക്കാതെ ബഹളമുണ്ടാക്കുകയും ഭക്ഷണം തട്ടിമറയ്ക്കുകയും ചെയ്തിരുന്നു.
നായ്‌ക്കൾ ആർക്കും ഒരു ശല്യവും ഉണ്ടാക്കുന്നില്ല എന്നും വീട്ടുടമ പുലിയെ വേണമെങ്കിലും വളർത്താൻ അനുവാദം തന്നിട്ടുണ്ടെന്നുമാണ് വാടകക്ക് താമസിക്കുന്ന വീണ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ഇന്നലെ എംഎൽഎയുടെ നേതൃത്വത്തിലാണ് വീടിന് മുന്നിൽ പ്രശങ്ങൾ ഉണ്ടാക്കിയത്. നാട്ടുകാർ വീടിനു പുറത്ത് മുഴുവൻ സമയവും തടിച്ചു കൂടുകയാണ്. ഇത് തന്റെ സ്വകാര്യതയെ പോലും ചോദ്യം ചെയ്യുന്നതാണ്. അനുയോജ്യമായ മറ്റൊരു സ്ഥലം കിട്ടിയാൽ മാത്രം നായകളെ മാറ്റാമെന്നുമാണ് വീണ ജനാർധനൻ പ്രതികരിക്കുന്നത്.
വീട് വാടകയ്ക്ക് എടുത്ത് 42ഓളം തെരുവുനായ്ക്കളെയാണ് കൂട്ടത്തോടെ വീട്ടിൽ പാര്‍പ്പിച്ചിരുന്നത്. അസഹനീയമായ ദുര്‍ഗന്ധവും നായ്ക്കളുടെ കുരയും കാരണം ജീവിതം ദുസ്സഹമായെന്നും ഇതേതുടര്‍ന്നാണ് പ്രതിഷേധിച്ചതെന്നും നാട്ടുകാര്‍ ആരോപിക്കുന്നത്. രണ്ടു വളര്‍ത്തുനായ്ക്കളെ താമസിപ്പിക്കുമെന്ന് മാത്രം പറഞ്ഞാണ് എഗ്രിമെന്‍റ് എഴുതിയത്. എന്നാൽ, ഇവര്‍ അവിടെ താമസിക്കാതെ തെരുവുനായ്ക്കളുടെ ഷെൽറ്റര്‍മാക്കി വീട് മാറ്റുകയായിരുന്നുവെന്ന് പിവി ശ്രീനിജൻ എംഎൽഎ സംഭവത്തേക്കുറിച്ച് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam