തൃശൂര്‍ പൂരത്തോടനുബന്ധിച്ച് പൂരനഗരിയിൽ കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നവർക്ക് ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. സന്നദ്ധ സംഘടനകൾക്കും ഇത് ബാധകമാണ്. ശുദ്ധമായ ഭക്ഷണവും വെള്ളവും ഉറപ്പാക്കാനും, ശുചിത്വമുള്ള കേന്ദ്രങ്ങളിൽ നിന്ന് മാത്രം ഭക്ഷണം കഴിക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

തൃശൂര്‍: പൂരത്തിനോടനുബന്ധിച്ച് പൂര നഗരിയില്‍ വരുന്ന ജനങ്ങള്‍ക്ക് കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യുന്നവരും സന്നദ്ധ സംഘടനകളും ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും എടുക്കേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍ അറിയിച്ചു. ദാഹജലം വിതരണം ചെയ്യുന്നവര്‍ ശുദ്ധജലം മാത്രം വിതരണത്തിനായി ഉപയോഗിക്കണം. ഫലവര്‍ഗ്ഗങ്ങള്‍ വിതരണം ചെയ്യുന്നവര്‍ ഫലവര്‍ഗ്ഗങ്ങള്‍ കേടുപാടുകള്‍ ഇല്ലാത്തതാണെന്ന് ഉറപ്പു വരുത്തണം. ഐസ്‌ക്രീം വിതരണം ചെയ്യുന്നവര്‍ ഐസ്‌ക്രീം നിശ്ചിത ഊഷ്മാവില്‍ സൂക്ഷിച്ചു മാത്രം വിതരണം ചെയ്യേണ്ടതാണ്. ചൂടു കൂടിയ കാലാവസ്ഥയില്‍ കുടിക്കുന്നതിനാവശ്യമായ ശുദ്ധജലം കൈവശം കരുതാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അറിയിപ്പ്.

പൊതുജനങ്ങള്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നിഷ്‌ക്കര്‍ഷിക്കുന്ന സുരക്ഷിത മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ശുചിത്വമുള്ളതുമായ കേന്ദ്രങ്ങളില്‍ നിന്ന് മാത്രം ഭക്ഷണം കഴിക്കേണ്ടതാണ്. ഭക്ഷണം വില്‍പ്പന/ വിതരണം നടത്തുന്നവര്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രം ഭക്ഷണ വിതരണം നടത്തേണ്ടതാണെന്നും ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍ അറിയിച്ചു.