
തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്. കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയാറാക്കുന്ന ജോലി പൊലീസിനെ ഏൽപ്പിച്ചത് ന്യായീകരിക്കാൻ ആകില്ല. ആരോഗ്യ പ്രവർത്തകരിലെ രോഗബാധയ്ക്ക് കാരണം സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്നത്തിൽ സർക്കാരിന് വന്ന വീഴ്ച്ചയാണെന്നും ഐഎംഎ ആരോപിച്ചു.
കൊവിഡിന്റെ ആദ്യനാളുകളിൽ കേരളത്തിന് ലഭിച്ച വിജയം കൈവിട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോൾ. ആരോഗ്യ വിഷയത്തിൽ അറിവ് ഉള്ളവരെയാവണം സമ്പർക്ക പട്ടിക തയ്യാറാക്കുന്ന ജോലി ഏൽപ്പിക്കേണ്ടത്. സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം അടിയന്തരമായി കൂട്ടണം. ക്ലസ്റ്ററാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വീടുകൾ തോറും പരിശോധന നടത്തണം. പരിശോധനാ ഫലം കൃത്യമായി അറിയിക്കണം. റിവേഴ്‌സ് ക്വാറന്റയിനിന്റെ ഭാഗമായി വയോജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം.
രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനെന്ന പേരിൽ ആയുഷ് വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന നിർദേശങ്ങൾ അശാസ്ത്രീയമാണ്. ഇത് പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും നിലപാട് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും ഐഎംഎ ഭാരവാഹികൾ പറഞ്ഞു.
Read Also: കൊവിഡ് പ്രതിരോധത്തിൽ സർക്കാർ ചെയ്യേണ്ടത് ചെയ്തില്ല; കേരളം അഴിമതിയുടെ കൂത്തരങ്ങെന്നും കുമ്മനം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam