പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; ഇമാമിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

By Web TeamFirst Published Mar 7, 2019, 11:34 AM IST
Highlights

ഹൈക്കോടതിയാണ് ഒളിവിൽ കഴിയുന്ന ഇമാമിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 12 ലേക്ക് മാറ്റിയത്. കേസിൽ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നേരെത്തെ ഹൈക്കോടതി ചോദിച്ചിരുന്നു.

കൊച്ചി: തിരുവനന്തപുരം തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ  പ്രതിയായ ഇമാം ഷെഫീഖ് അൽ ഖാസിമി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. ഹൈക്കോടതിയാണ് ഒളിവിൽ കഴിയുന്ന ഇമാമിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 12 ലേക്ക് മാറ്റിയത്.

കേസിൽ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നേരെത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. ഇരയായ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവേയാണ് ഇമാമിന്‍റെ അറസ്റ്റ് വൈകുന്നതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചത്.

അമ്മയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ തന്നെ തുടരണമെന്ന് നിർദേശിച്ചിരുന്നു. പെൺകുട്ടി ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി കുടുംബത്തിനൊപ്പം പോകണമെന്ന് അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കുട്ടിയെ മാതാപിതാക്കൾക്ക് വിട്ടുകിട്ടണമെന്ന ഹർജി വിധി പറയാൻ മാറ്റിയിരിക്കുകയാണ്

click me!