
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച യെല്ലോ അലർട്ട് തുടരുകയാണ്. അതേസമയം അടുത്ത മൂന്ന് മണിക്കൂറില്‍ ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് രാവിലെ 7 മണിക്ക് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡിസംബർ 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കൻ കേരളത്തിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് മഴയ്ക്ക് കാരണം. ഇന്നത്തോടെ ഇത് ന്യൂനമർദ്ദമായി മാറി ഇന്ത്യൻ തീരത്ത് നിന്ന് അകന്ന് പോകാനാണ് സാധ്യത. അതേസമയം അടുത്ത ദിവസങ്ങളിൽ മറ്റൊരു ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടേക്കും. മത്സ്യതൊഴിലാളികൾക്കുള്ള വിലക്ക് തുടരുകയാണ്
മാൻഡൌസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുർബലപ്പെട്ടെങ്കിലും ഇതിൻ്റെ ഭാഗമായുള്ള പടിഞ്ഞാറൻ കാറ്റുകളാണ് സംസ്ഥാനത്ത് ഇപ്പോഴും തുടരുന്ന മഴയ്ക്ക് കാരണം. തമിഴ്നാട്ടിലൂടെ കര തൊട്ട ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ കർണാടക - വടക്കൻ കേരളം വഴി അറബിക്കടലിൽ പ്രവേശിക്കും എന്നാണ് കരുതുന്നത്. ചക്രവാതച്ചുഴി അകന്നു പോകുന്നതോടെ മഴയ്ക്കും ശമനമുണ്ടാകും.
Read More : ശബരിമല:തിരക്ക് നിയന്ത്രിക്കാൻ ബുക്കിംഗ് കുറച്ചു,അഷ്ടാഭിഷേകം ഓൺലൈൻ വഴി,നടപടികൾ ഇന്ന് ഹൈക്കോടതിയെ അറിയിക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam