
ഇടുക്കി: കനത്തമഴയിൽ ഇടുക്കി ജില്ലയിൽ പൂർണമായി തകർന്നത് 119 വീടുകളാണ്. ഇതിൽ ഭൂരിഭാഗവും ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കൊക്കയാറിലാണ്. ഇവിടെ വലിയൊരു പ്രദേശവും വാസയോഗ്യമല്ലാതായി. ഇവിടെയുള്ളവരുടെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും വീടുകളുടെ പുനർനിർമാണത്തിനായി 78 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെട്ടെന്നും ജില്ലഭരണകൂടം അറിയിച്ചു.
ഒരാഴ്ച മുന്പ് കൊക്കയാറിലുണ്ടായ ഉരുൾപൊട്ടൽ ജീവനുകൾക്കൊപ്പം നിരവധി പേരുടെ ജീവിതസന്പാദ്യവും തകർത്തെറിഞ്ഞു. കൊക്കയാറിൽ പൂർണമായി തകർന്നത് 83 വീടുകളാണ്. ഭാഗികമായി തകർന്നത് ഇതിന്‍റെ ഇരട്ടിയോളം വരും. തകർന്ന വീടുകളുടെ കണക്ക് ജില്ലഭരണകൂടം ശേഖരിക്കുന്നുണ്ട്.
സാധ്യമായ വീടുകൾ അറ്റകുറ്റപണി തീർത്ത് വാസയോഗ്യമാക്കും. ഉരുൾപൊട്ടലിൽ ഇവിടെ നല്ലൊരുശതമാനം പ്രദേശവും വാസയോഗ്യമല്ലാതായി. ഇവിടെ താമസിച്ചിരുന്നവരുടെ പുനരധിവാസത്തിനായി സ്ഥലം കണ്ടെത്താൽ കൊക്കയാർ പഞ്ചായത്ത് അധികൃതരോട് ജില്ലഭരണകൂടം ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കും.
ജില്ലയിൽ മൂലമറ്റത്ത് 36 വീടുകൾ പൂർണമായി തകർന്നു. ഇവിടെയും പുനരധിവാസം വേഗത്തിലാക്കും. വീടുകൾ സജ്ജമാകുന്നത് വരെ ദുരിതാശ്വാസ ക്യാമ്പുകൾ തുടരും. പേമാരിയിൽ കോടികളുടെ കൃഷിനാശമാണ് ജില്ലയിലുണ്ടായത്. കൃഷിവകുപ്പ് ഇതിന്‍റെ കണക്ക് ശേഖരിക്കുകയാണെന്നും നഷ്ടപരിഹാരം ഉടൻ നൽകുമെന്നും ജില്ലകളക്ടർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam