
കോതമംഗലം: കുട്ടമ്പുഴയിൽ കാട്ടാന വീട്ടിലെ കിണറ്റിൽ വീണു. പുലർച്ചെ അഞ്ചരമണിയോടെയാണ് കാട്ടാന കിണറ്റിനുള്ളിൽ വീണത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണിത്. ജെസിബി കൊണ്ട് മണ്ണ് മാറ്റി ആനയെ കരക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അതേ സമയം പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ആന സ്ഥിരം ശല്യമാണെന്നും കോടനാട്ടേയ്ക്ക് കൊണ്ടുപോകണമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. ആനയുടെ തുമ്പിക്കൈയിൽ മുറിവുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് സ്ഥലത്തെത്തിയ ഡിഎഫ്ഒ അറിയിച്ചു. മലയാറ്റൂര്‍ ഡിഎഫ്ഒ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തുകയാണ്.
ആനയെ കാട്ടിലേക്ക് തന്നെ വിടാനാണ് തീരുമാനമെന്ന് മലയാറ്റൂർ ഡിഎഫ്ഒ കാർത്തിക് അറിയിച്ചു. മയക്കുവെടി വയ്ക്കില്ല. പിടികൂടി മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റുക എന്നതും നിലവിൽ പ്രായോഗികമല്ലെന്ന് ഡിഎഫ്ഒ അറിയിച്ചു. ആവശ്യമെങ്കിൽ കാട്ടിനുള്ളിൽ വച്ച് ചികിത്സ നൽകാമെന്നും ഡിഎഫ്ഒ എംഎൽഎയോട് പറഞ്ഞു.
കയറ്റിവിട്ടാലും ആന കാട്ടിൽ നിൽക്കില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എത്രയും വേഗം ഫെൻസിങ് സ്ഥാപിക്കണം. ആനയ്ക്ക് ആവശ്യമായ ചികിത്സ നൽകണം. ആനയുടെ ജീവൻ രക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജീവനും സ്വത്തിനും സംരക്ഷണം വേണം. പൊതുവായി ചർച്ച ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യമുന്നയിച്ചു. സ്ഥിരം ജനവാസ മേഖലയിൽ ഇറങ്ങുന്ന ആനയാണെന്നും മയക്കു വെടി വെയ്ക്കണം എന്നുമുള്ള ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് നാട്ടുകാര്‍. വനം മന്ത്രിയെ ഉടൻ വിളിക്കും. അതിനു ശേഷമായിരിക്കും തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam