
കൊച്ചി: കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. രാത്രിയിലാണ് സിഐക്കും സംഘത്തിനും നേരെ ആക്രമണമുണ്ടായത്. തൃശ്ശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരെയാണ് അറസ്റ്റിലായത്. എറണാകുളം നോർത്ത് സിഐയെയും സംഘത്തിനെയുമാണ് ആക്രമിച്ചത്. നാല് ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് പിടിയിലായത്.
ഇന്നലെ രാത്രിയാണ് തൃശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽരാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ സനൂപ് സിനിമാ മേഖലയിൽ അഭിനയിക്കുന്ന ആളാണ്. കൂടാതെ സമൂഹമാധ്യമങ്ങളിൽ, ഇൻസ്റ്റഗ്രാമിലടക്കം നിരവധി ഫോളേവേഴ്സ് ഉള്ള ആളാണ്. രാഹുൽ രാജ് വീഡിയോ എഡിറ്ററാണ്. ഇവർ ഇന്നലെ ഫോർട്ട് കൊച്ചിയിലെ സിനിമാ ഷൂട്ടിംഗിന് ശേഷം ഇവർ നോർത്ത് പൊലീസ് സ്റ്റേഷൻ സമീപത്ത് ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്തു.
പൊലീസെത്തി ചോദിച്ചപ്പോൾ പൊലീസിനോട് തട്ടിക്കയറുകയായിരുന്നു. വാഹനത്തിന്റെ രേഖകൾ ചോദിച്ചപ്പോൾ ഹാജരാക്കാൻ വിസമ്മതിച്ചു. പിന്നീട് നോർത്ത് സിഐ ഉൾപ്പെടെയുള്ളവരെ ആക്രമിക്കാനും ശ്രമിച്ചു. തുടർന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവർ ലഹരി ഉപയോഗിച്ചിരുന്നു എന്ന് പൊലീസിന് സംശയമുണ്ട്. എന്നാൽ ഇവരുടെ കയ്യിൽ നിന്ന് ലഹരി വസ്തുക്കൾ ഒന്നും പിടികൂടിയിട്ടില്ല. ഇവരെ കോടതിയിൽ ഹാജരാക്കും.
അതേ സമയം തങ്ങളെ പൊലീസ് അകാരണമായി മർദ്ദിച്ചതാണെന്ന് പിടിയിലായവർ പറയുന്നു. പൊലീസ് ജീപ്പിനടുത്ത് വച്ച് ഇവരെ നിലത്തിട്ട് ചവിട്ടുന്ന വീഡിയോ ദൃശ്യം പുറത്തു വന്നു. സംഘർഷം കണ്ടു നിന്ന ആളുകളാണ് ഈ ദൃശ്യം പകർത്തിയത് എന്ന് കരുതുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam