
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തിന് നേരെ രാത്രി ഉണ്ടായ ആക്രമണത്തിൽ രൂക്ഷമായ വിമർശനവുമായി എകെ ആന്റണി രംഗത്ത്. ഇദ്ദേഹം ഇന്ദിര ഭവനിൽ ഉണ്ടായിരുന്ന സമയത്താണ് സിപിഎം പ്രവർത്തകർ ആസ്ഥാനത്തേക്ക് ഇരച്ചെത്തിയത്. ഗേറ്റിനകത്ത് കടന്ന ഒരു സംഘം പട്ടിക കൊണ്ട് കാറിന് അടിച്ചു, ചില്ല് തകർക്കാൻ ശ്രമിച്ചു, നേതാക്കൾക്കെതിരെ അസഭ്യം പറഞ്ഞു എന്നുമാണ് എകെ ആന്റണിയുടെയും ഇന്ദിരാ ഭവനിലുണ്ടായിരുന്ന നേതാക്കളുടെയും ആരോപണം.
ഏഴ് മണിക്ക് ശേഷമാണ് കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറുണ്ടായതായി വിവരം പുറത്ത് വന്നത്. ഇന്ദിരാ ഭവന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് ആക്രമണത്തിൽ തകർന്നുവെന്നായിരുന്നു വാർത്തയെങ്കിലും കാറിന് ഒന്നും സംഭവിച്ചില്ലെന്ന് പിന്നീട് വ്യക്തമായി. സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രിയ്ക്ക് എതിരെ വിമാനത്തിന് അകത്ത് പ്രതിഷേധം ഉണ്ടായതിനെതിരെ തിരുവനന്തപുരത്തടക്കം പലയിടത്തും ഇടതുമുന്നണി പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്.
സിപിഎം പ്രവർത്തകരുടെ വലിയ സംഘമാണ് ഓഫീസിന് മുന്നിലെത്തിയതെന്ന് നേതാക്കൾ പറഞ്ഞു. നിരവധി സിപിഎം പ്രവർത്തകർ ഈ സമയത്ത് പുറത്ത് റോഡിൽ ഉണ്ടായിരുന്നുവെന്നും നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം പുറത്തിറങ്ങിയ എകെ ആന്റണി കെപിസിസിയിൽ ഈ കാണിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചു. ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. പാർട്ടി ആസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.