'ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളില്ല'; ദേവനന്ദയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

By Web TeamFirst Published Feb 28, 2020, 10:49 AM IST
Highlights

വസ്ത്രങ്ങളെല്ലാം മൃതദേഹത്തില്‍ ഉണ്ടായിരുന്നുവെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. 
 

കൊല്ലം: കൊല്ലത്ത് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസുകാരിയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ ഇല്ലെന്ന് തന്നെയാണ്  പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നത്. എന്നാല്‍ പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകു. വസ്ത്രങ്ങളെല്ലാം മൃതദേഹത്തില്‍ ഉണ്ടായിരുന്നുവെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. 

അതേസമയം, ആറ്റില്‍ നിന്ന് കണ്ടെത്തിയ ഷാള്‍ ദേവനന്ദയുടെതാണെന്ന് കുട്ടിയുടെ അമ്മ തിരിച്ചറിഞ്ഞു. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. മുങ്ങൽ വിദഗ്ധരാണ് ദേവനന്ദയുടെ മൃതദേഹം ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു കുട്ടിയുടെ മൃതദേഹം. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. 

കുട്ടി കഴുത്തില്‍ ഇട്ടിരുന്നതെന്ന് കരുതുന്ന ഷോളും ആറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തയതിന് ശേഷം മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് ഷോള്‍ കണ്ടുകിട്ടിയത്. മൃതദേഹം കിടന്നിരുന്ന അതേ സ്ഥലത്തുനിന്നാണ് ഷോള്‍ കിട്ടിയത്. പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് - ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ. ഇന്നലെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. 

click me!