
ആലപ്പുഴ: കഞ്ചാവുൾപ്പെടെയുള്ള ലഹരിമരുന്നുകൾ ഉപയോഗിച്ചശേഷം സമൂഹമാധ്യമങ്ങളിലൂടെ വീരപരിവേഷം നേടാനായി പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി റീൽസ് ചിത്രീകരിച്ച പ്രതികളെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സഞ്ചയ് സത്യൻ (18), സച്ചിൻ സത്യൻ (18), അൻസിൽ (18) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെ ഇവർ ചിത്രീകരിച്ച ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം ആലപ്പുഴ പൂന്തോപ്പ് പള്ളിയുടെ സെമിത്തേരിയിലായിരുന്നു സംഭവം. പള്ളി അധികാരികളുടെ പരാതിയിൽ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കൃത്യത്തിന് ശേഷം നാട്ടിൽനിന്നും മുങ്ങി പുനലൂർ, കായംകുളം തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതികളെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. പ്രതികൾക്ക് ലഹരിമാഫിയകളുമായി അടുത്ത ബന്ധമുണ്ടെന്നും ഇവരുടെ അറസ്റ്റിലൂടെ കൂടുതൽ കുറ്റക്കാരെ കണ്ടെത്താൻ പോലീസിന് കഴിയുമെന്നും ഇൻസ്പെക്ടർ എം ജെ അരുൺ അറിയിച്ചു. പിടിയിലായവർ കഞ്ചാവ്, അടിപിടി തുടങ്ങി സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ടവരും ജയിൽശിക്ഷ അനുഭവിച്ചവരുമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam