
കൊച്ചി: എറണാകുളം ദർബാർ ഹാൾ ആർട് ഗാലറിയിൽ നടന്ന സദാചാര ആക്രമണത്തിൽ നിയമ നടപടിയുമായി കേരള ലളിതകലാ അക്കാദമി. ഫ്രഞ്ച് കലാകാരിയായ ഹനാൻ ബനാമറിന്‍റെ ഇൻസ്റ്റലേഷൻ കീറിയെറിഞ്ഞവർക്കെതിരെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകും. ദർബാർ ഹാളിൽ അന്യവൽകൃത ഭൂമിശാസ്ത്രങ്ങൾ എന്ന പേരിൽ നടക്കുന്ന പ്രദർശനത്തിന്‍റെ ഭാഗമായിരുന്നു ഹനാന്‍റെ ഇൻസ്റ്റലേഷൻ. ഇൻസ്റ്റലേഷനിൽ അശ്ലീല ഉള്ളടക്കമുണ്ടെന്നാരോപിച്ച് സാമൂഹ്യമാധ്യമങ്ങളിൽ നടന്ന ചർച്ചകളുടെ തുടർച്ചയായിരുന്നു ഹോചിമിന്‍റെ ആക്രമണം. കലാപ്രവർത്തകനായ സുധാംശുവും ഒപ്പമുണ്ടായിരുന്നു. ലിനോകട്ടുകൾ കീറിയെറിഞ്ഞത് ഇവർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മുന്നറിയിപ്പോടെയായിരുന്നു പ്രദർശനമെന്നാണ് ഉള്ളടക്കത്തിൽ അശ്ലീലമുണ്ടെന്ന ആരോപണത്തിന് ലളിതകലാ അക്കാദമിയുടെ മറുപടി.
നോർവേയിൽ താമസമാക്കിയ ഫ്രഞ്ച് കലാകാരിയാണ് ഹനാൻ ബനാമർ. ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് കൂടിയായ ഹനാൻ, ജീവിതത്തിൽ താൻ നേരിട്ട അധിക്ഷേപങ്ങളാണ് ഗോ ഈറ്റ് യുവർ ഡാഡ് എന്ന ഇൻസ്റ്റലേഷനിൽ പ്രമേയമാക്കിയത്. ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് മലയാളത്തിലേക്ക് മൊഴിമാറ്റിയ ശേഷം പ്രിന്‍റ് മേക്കിങ് രീതിയായ ലിനോകട്ട് ഉപയോഗിച്ച് റൈസ് പേപ്പറിൽ ഒരുക്കിയ ഇൻസ്റ്റലേഷനാണിത്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന അശ്ലീല ഭാഷയെന്ന് ആരോപിച്ചാണ് മലയാളി കലാകാരനായ ഹോചിമിൻ ഇന്നലെ ഈ ഇൻസ്റ്റലേഷൻ കീറിയെറിഞ്ഞത്.
തീവ്രവലതുപക്ഷക്കാരിൽ നിന്ന് ഹനാൻ നേരിട്ട വിദ്വേഷ പ്രസ്താവനകൾ ചേർത്ത് സിൽക്കിൽ തീർത്ത ദ് നോർവീജിയൻ ആർടിസ്റ്റിക് കാനൻ എന്ന ഇൻസ്റ്റലേഷനും പ്രദർശനത്തിന്‍റെ ഭാഗമായുണ്ട്. ഉള്ളടക്കത്തെപ്പറ്റിയുള്ള വിയോജിപ്പുകളിൽ ചർച്ചയാകാമായിരുന്നുവെന്ന് ഹനാൻ പ്രതികരിച്ചു. വിയോജിപ്പ് ഉണ്ടെങ്കിൽ നേരിട്ട് അറിയിക്കാമായിരുന്നു. ഇൻസ്റ്റലേഷനെപ്പറ്റി ആരും വിയോജിപ്പുകൾ പറഞ്ഞിട്ടില്ല. ഉള്ളടക്കത്തിൽ വിയോജിപ്പുകൾ ഉള്ളവരുമായി ചർച്ചകൾക്ക് തയ്യാറാണെന്നും അവർ പറഞ്ഞു. ഇൻസ്റ്റലേഷൻ കീറിയെറിഞ്ഞവർ വിയോജിപ്പോ പരാതിയോ ലളിതകലാ അക്കാദമിയെ അറിയിച്ചിരുന്നില്ലെന്ന് ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്തും പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam