
കൊച്ചി: എറണാകുളം പാലാരിവട്ടത്തെ മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഡോക്ടർമാരുടെ ലാപ്ടോപ്പുകളും പണവും കവർന്ന കേസിൽ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. മഹാരാഷ്ട്ര പുണെ സ്വദേശി വികാസ് സഞ്ജയ് ഹഗാവൻ (35) എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പുണെയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 27-ന് രാവിലെ 10:30-ഓടെയായിരുന്നു കവർച്ച നടന്നത്. ആശുപത്രി ലൈബ്രറിയിൽ രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള രണ്ട് ലാപ്ടോപ്പുകൾ, ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, പേഴ്സിലുണ്ടായിരുന്ന പണം എന്നിവയാണ് പ്രതി മോഷ്ടിച്ചത്. ആർക്കും സംശയം തോന്നാത്ത രീതിയിൽ ആശുപത്രിയിൽ അതിക്രമിച്ചു കയറിയായിരുന്നു കവർച്ച.
ഡോക്ടർമാരുടെ പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് വികാസ് എന്ന് പോലീസ് കണ്ടെത്തി. പ്രതി പുണെയിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രത്യേക അന്വേഷണസംഘം പുണെയിലെത്തി. ഈ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം എറണാകുളം എസിപി സുരേഷ് കെ.ജി., പാലാരിവട്ടം ഇൻസ്പെക്ടർ അനൂപ് എ. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി വിറ്റഴിച്ച ലാപ്ടോപ്പുകൾ ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്നായി പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ മിഥുൻ മോഹൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് എൻ.എ., അഖിൽ പത്മൻ, വിനീഷ് ബി. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam