ഫാത്തിമയുടെ മരണം: മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമത്താലുള്ള ആത്മഹത്യയെന്ന് ഐഐടി അന്വേഷണ റിപ്പോര്‍ട്ട്

By Web TeamFirst Published Jan 25, 2020, 3:18 PM IST
Highlights

സെമസ്റ്റര്‍ പരീക്ഷയില്‍ ഒരു വിഷയത്തില്‍ ഫാത്തിമയ്ക്ക് മാര്‍ക്ക് കുറഞ്ഞിരുന്നു. ഈ തിരിച്ചടി താങ്ങാന്‍ സാധിക്കാതെ വന്നു. ഇതാണ് ഫാത്തിമയുടെ ആത്മഹത്യയ്ക്ക് കാരണമായി മദ്രാസ് ഐഐടിയുടെ അഭ്യന്തരസമിതി കണ്ടെത്തിയത്

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തെക്കുറിച്ച് അഭ്യന്തര സമിതി അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചു. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലമാണ് ഫാത്തിമ ആത്മഹത്യ ചെയ്തത് എന്നാണ് അഭ്യന്തരസമിതിയുടെ കണ്ടെത്തല്‍.

അധ്യാപകരില്‍ നിന്നും ഫാത്തിമക്ക് മാനസിക പീഡനമേല്‍ക്കേണ്ടി വന്നില്ലെന്നും അതല്ല ആത്മഹത്യയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ പേര് പരാമര്‍ശിക്കുന്ന ഐഐടി അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ അടക്കം ആരെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. 

സെമസ്റ്റര്‍ പരീക്ഷയില്‍ ഒരു വിഷയത്തില്‍ ഫാത്തിമയ്ക്ക് മാര്‍ക്ക് കുറഞ്ഞിരുന്നു. പഠിക്കാന്‍ സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനിക്ക് ഈ തിരിച്ചടി താങ്ങാന്‍ സാധിക്കാതെ വന്നു. ഈ മനോവിഷമം മൂലം ഫാത്തിമ ആത്മഹത്യ ചെയ്തുവെന്നാണ് അഭ്യന്തരസമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തന്നെ മദ്രാസ് ഐഐടിയുടെ അഭ്യന്തരസമിതി നടത്തിയ അന്വേഷണത്തില്‍ തള്ളിക്കളയുന്നുണ്ട്. 

ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഫാത്തിമയുടെ കുടുംബം നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തിൽ  വീഴ്ച വരുത്തിയ ചെന്നൈ കോട്ടൂർപുരം പൊലീസിന് എതിരെ നടപടി ആവശ്യപ്പെട്ടും കുടുംബം ഡിസംബര്‍ 31-ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. 

click me!