
തിരുവനന്തപുരം: നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രൻ്റെ പരസ്യവിമർശനത്തോടെ സംസ്ഥാന ബിജെപിയിലെ ചേരിപ്പോര് രൂക്ഷമായി. പുന:സംഘടനയിൽ അതൃപ്തരായ നേതാക്കളെ ഒപ്പം നിർത്തി പുതിയ ഗ്രൂപ്പിനുള്ള ശ്രമം ശക്തമാക്കാനൊരുങ്ങുകയാണ് ശോഭ. ഗ്രൂപ്പ് പോര് അതിശക്തമായ കാലത്ത് പോലും സംസ്ഥാന ബിജെപിയിൽ പരസ്യ വിമർശനം ഉണ്ടായിരുന്നില്ല. മാസങ്ങളായി പാർട്ടി നേതൃത്വവുമായുള്ള അകൽച്ചയുടെ കാരണം പുന:സംഘടനയിലെ അതൃപ്തി തന്നെയാണെന്നാണ് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കുന്നത്.
കെ സുരേന്ദ്രൻ പ്രസിഡണ്ടായതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി വൈസ് പ്രസിഡൻ്റാക്കിയതിൽ ശോഭ കടുത്ത പ്രതിഷേധത്തിലായിരുന്നു. അഖിലേന്ത്യ പുന:സംഘടനയിലും തഴഞ്ഞത് ഭിന്നത രൂക്ഷമാക്കി. അവസാന പ്രതീക്ഷയായിരുന്ന മഹിളാ മോർച്ച അഖിലേന്ത്യാ പ്രസിഡൻ്റ് സ്ഥാനം കൂടി കിട്ടാതായതോടെയാണ് എതിർപ്പ് പരസ്യമാക്കിയത്.
ഇതിനിടെ സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ അപവാദങ്ങൾ ഉയർത്തുന്ന പ്രചാരണത്തിന് പിന്നിൽ പാർട്ടിയിലെ എതിർചേരിയാണെന്നും ശോോഭ സംശയിക്കുന്നു. ഒരേ സമയം സംസ്ഥാന -ദേശീയ നേതൃത്വങ്ങൾ അവഗണിച്ചുവെന്ന് കരുതുന്ന ശോഭ സുരേന്ദ്രന്റെ അടുത്ത നീക്കം പ്രധാനമാണ്. രാധാകൃഷ്ണമേനോൻ, ജെ ആർ പത്മകുമാർ അടക്കം സുരേന്ദ്രൻ പ്രസിഡൻ്റായതോടെ തഴയപ്പെട്ടവരെ യോജിപ്പിച്ചുള്ള ഗ്രൂപ്പിനുളള ശ്രമത്തിലാണ് ശോഭ. എം ടി രമേശിനെ ജനറൽ സെക്രട്ടറി സ്ഥാനത്തും എ എൻ രാധാകൃഷ്ണനെ കോർ കമ്മിറ്റിയിലും നിലനിർത്തിയതോടെ കലാപക്കൊടി ഉയർത്തിയ കൃഷ്ണദാസ് പക്ഷം ഇപ്പോൾ സരേന്ദ്രനുമായി നല്ല ബന്ധത്തിലാണ്. അതേ സമയം ദേശീയ നേതൃത്വവുമായി ആലോചിച്ച് മാത്രമാകും ശോഭയുടെ പരസ്യ വിമർശനത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ തുടർനീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam