
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വീടാക്രമിച്ച പ്രവർത്തകർക്കെതിരെ ഐഎൻടിയുസി അന്വേഷണം പ്രഖ്യാപിച്ചു. വീടിന് മുന്നിൽ നിന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് ഐഎൻടിയുസി തൊഴിലാളികളുടെ പ്രകോപനമെന്നാണ് വീട്ടുടമസ്ഥന്‍റെ പരാതി. ഗേറ്റും ജനൽ ചില്ലുകളും അക്രമത്തിൽ നശിച്ചു. വഴിമുക്ക് റഷീദ് ഓഡിറ്റോറിയം ഉടമ അബ്‍ദുള്‍ റഷീദിന്‍റെ വീടാണ് കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ടത്.
വീടിന് മുന്നിൽ ഓട്ടോയിലിരുന്ന് മദ്യപിച്ചത് റഷീദും മകനും ചോദ്യം ചെയ്തു. ഇത് വകവയ്ക്കാതെ ഇവർ മദ്യപാനം തുടർന്നു. ഇതിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതോടെ തൊഴിലാളികൾ പ്രകോപിതരായി. വളരെ മോശം വാക്കുകള്‍ ഉപയോഗിക്കുകയും പിന്നീട് കല്ലെറിഞ്ഞ് ജനല്‍ച്ചില്ല് നശിപ്പിക്കുകയും ഗേറ്റ് തകര്‍ക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തടയാനെത്തിയ റഷീദിന്റെ ഭാര്യയെയും അസഭ്യം പറഞ്ഞു.
ഗേറ്റ് തകർത്ത സംഘം വീട് കയറിയും അസഭ്യം തുടർന്നതോടെ നാട്ടുകാർ ഇടപെടുകയായിരുന്നു. കെ ആൻസലൻ എംഎൽഎയുടെ പിഎ പി എ ഷാനവാസും ഇടപെട്ടതോടെ അദ്ദേഹത്തെയും മർദ്ദിച്ചുവെന്നാണ് പരാതി. കൂടുതൽ പേർ സ്ഥലത്തെത്തിയതോടെ സംഘം രക്ഷപ്പെട്ടു. സിസിടിവി ക്യാമറകൾ പരിശോധിച്ച് ഐഎൻടിയുസി തൊഴിലാളികളായ നവാസ്, റിയാസ്, ഷഫീർ എന്നിവർക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഐഎൻടിയുസി ജില്ലാ കമ്മിറ്റി മൂന്നംഗസമിതിയെ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയെന്ന് ജില്ലാ പ്രസിഡന്‍റ് വി ആർ പ്രതാപൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam