സ്വപ്നയുടെ ശബ്ദരേഖ; ഇഡി അന്വേഷണം ആവശ്യപ്പെട്ടതോടെ വെട്ടിലായി ജയിൽവകുപ്പ്

By Web TeamFirst Published Nov 21, 2020, 6:02 AM IST
Highlights

ജയിലിലുള്ള സ്വപ്നയുടെ ശബ്ദരേഖ ചോർച്ചയിൽ വിവാദം മുറുകുമ്പോഴാണ് ജയിൽവകുപ്പ് പരാതിയിൽ അന്വേഷണം നടത്താനാകില്ലെന്ന നിലപാടിൽ എത്തിയത്. ശബ്ദം തൻ്റെതെന്ന് സ്വപ്നം തിരിച്ചറിഞ്ഞതും ചോർന്നത് ജയിലിൽ നിന്നല്ലെന്ന് ജയിൽവകുപ്പ് കണ്ടെത്തിയതുമാണ് കാരണം. 

തിരുവനന്തപുരം: സ്വപ്നയുടെ ശബ്ദരേഖ ചോർച്ചയിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടതോടെ വെട്ടിലായി ജയിൽവകുപ്പ്. ജയിൽവകുപ്പ് കയ്യൊഴിഞ്ഞാൽ കോടതിയെ സമീപിക്കാനാകും എൻഫോഴ്സ്മെന്റ് നീക്കം.

ജയിലിലുള്ള സ്വപ്നയുടെ ശബ്ദരേഖ ചോർച്ചയിൽ വിവാദം മുറുകുമ്പോഴാണ് ജയിൽവകുപ്പ് പരാതിയിൽ അന്വേഷണം നടത്താനാകില്ലെന്ന നിലപാടിൽ എത്തിയത്. ശബ്ദം തൻ്റെതെന്ന് സ്വപ്ന തിരിച്ചറിഞ്ഞതും ചോർന്നത് ജയിലിൽ നിന്നല്ലെന്ന് ജയിൽവകുപ്പ് കണ്ടെത്തിയതുമാണ് കാരണം. പൊലീസ് കയ്യൊഴിഞ്ഞെങ്കിലും ഇഡി വിടാൻ ഒരുക്കമല്ല. ശബ്ദരേഖ ചോർച്ചയിൽ ഗൂഢാലോചന സംശയിക്കുന്ന ഇഡി ജയിൽവകുപ്പിനോട് അന്വേഷണം ആവശ്യപ്പെട്ടത് അത് കൊണ്ടാണ്. ജയിലിൽ നിന്നല്ല ശബ്ദരേഖ ചോർച്ചതെന്ന നിഗമനത്തിൽ ഇതിനകമെത്തിയ ജയിൽവകുപ്പ് കൂടുതൽ അന്വേഷണത്തിലേക്ക് പോകില്ല. പ്രാഥമിക അന്വേഷണം നടത്തിയ ജയിൽ ഡിഐജി റിപ്പോർട്ട് തയ്യാറാക്കാതെ വിവരങ്ങൾ മാത്രമാണ് ഡിജിപിയെ ധരിപ്പിച്ചത്. 

സ്വപ്ന ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത് കൊണ്ടാണ് രേഖാമൂലം റിപ്പോർട്ട് തയ്യാറാക്കാത്തത്. ഇഡിയുടെ കത്തിൽ പക്ഷെ ജയിൽവകുപ്പ് കൃത്യമായ മറുപടി നൽകേണ്ടിവരും. ചുരുങ്ങിയ സമയത്തിനുള്ളിൽ സ്വപ്നയെ ചോദ്യം ചെയ്ത് ചോർച്ച ജയിലിൽ നിന്നല്ലെന്ന് നിലപാടിലേക്ക് ജയിൽ വകുപ്പ് എത്തിയതിനെയും ഇഡി സംശയിക്കുന്നുണ്ട്. എന്നാൽ ഇഡിയുടെ കത്ത് ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. സ്വപ്നയുടെ ശബ്ദരേഖയിൽ ഇഡിയുടെ പേര് പറയുന്നില്ലെങ്കിലും മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടാക്കാൻ ഇഡി ശ്രമിച്ചുവെന്നാണ് ആരോപണങ്ങളെല്ലാം. കേന്ദ്ര ഏജന്‍സിക്കെതിരെ ഉയർന്ന് ആരോപണത്തിൽ വ്യക്തതവരുത്താനാണ് ഇഡിയുടെ നീക്കം.  ചോർച്ചയല്ല, സ്വപ്ന പറ‍ഞ്ഞ കാര്യങ്ങളാണ് പ്രധാനം എന്നാണ് സ‍ർക്കാർ നിലപാട്.

click me!