
കൊച്ചി: കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ മുഖ്യപ്രതി ഗസാലിയെ കേരളത്തില്‍ എത്തിക്കാന്‍ അന്വേഷണ സംഘം. കേസിൽ അന്വേഷണം തുടങ്ങി ഒരുമാസം പിന്നിടുമ്പോഴും മുഖ്യപ്രതി ഗസാലിയെന്ന മജീദിനെ പിടികൂടാൻ പൊലീസിനായിട്ടില്ല. വ്യാഴാഴ്ച കണ്ണൂർ മരക്കാർകണ്ടിയിൽ അന്വേഷണ സംഘം എത്തിയിട്ടും വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. കുവൈറ്റിൽ ഗസാലിയുടെ റിക്രൂട്ട്മെന്‍റ് സ്ഥാപനം പൂട്ടിയതോടെ അവിടെ നിന്നും ഇയാള്‍ രക്ഷപ്പെട്ടോ എന്നും പൊലീസ് സംശയിക്കുന്നു. ഉടൻ തന്നെ കുവൈറ്റ് സർക്കാരുമായി ബന്ധപ്പെടാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുകയാണ്. കേരളത്തിൽ നിന്നും യുവതികളെ കുവൈറ്റിലയച്ച അജുമോനെ പിടികൂടി ചോദ്യം ചെയ്തിട്ടും കാര്യമായ വിവരങ്ങൾ കിട്ടിയിട്ടില്ല.
ഇരുപതിലധികം യുവതികളെ കുവൈറ്റിലയച്ചു എന്നാണ് അജുമോൻ പൊലീസിനെ അറിയിച്ചത്. പിന്നീട് കുവൈറ്റിൽ നടന്ന വിൽപ്പനയും ചൂഷണവും തന്‍റെ അറിവോടെയല്ലെന്നാണ് അജുമോന്‍റെ മൊഴി. എന്നാൽ തങ്ങൾ നേരിട്ട ക്രൂരതകൾ അജുമോനെ അറിയിച്ചിട്ടും കയ്യൊഴിഞ്ഞുവെന്നാണ് രക്ഷപ്പെട്ടെത്തിയ യുവതികളുടെ മൊഴി. അജുമോനൊപ്പം റിക്രൂട്ടിംഗിനായി പ്രവർത്തിച്ച ആനന്ദിനെ എറണാകുളം സൗത്ത് പൊലീസ് ചോദ്യം ചെയ്തു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കുവൈറ്റിൽ നിന്നും കൂടുതൽ യുവതികൾ രക്ഷപ്പെട്ട് മടങ്ങിയെത്തുന്നതും പൊലീസ് നിരീക്ഷിക്കുന്നു. എന്നാൽ ഇവർ പരാതി നൽകിയിട്ടില്ല. കേരളത്തിലെ മാധ്യമവാർത്തകളും പൊലീസ് നടപടികളും പ്രവാസി സംഘടനകളുടെ ഇടപെടലും യുവതികൾക്ക് നാട്ടിലെത്താൻ സഹായകമായിട്ടുണ്ട്. പൊലീസ് മനുഷ്യക്കടത്ത് ചുമത്തിയിട്ടും എൻഐഎ ഇതുവരെ വിശദമായ അന്വേഷണത്തിലേക്ക് കടന്നിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam