അന്ന് റാണ രക്ഷപ്പെട്ടത് പൊലീസിൻ്റെ മൂക്കിൻ തുമ്പിൽ നിന്ന്; കൊച്ചിയിൽ നിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്

By Web TeamFirst Published Jan 12, 2023, 6:47 PM IST
Highlights

കഴിഞ്ഞ വെള്ളിയാഴ്ച പൊലീസിൻ്റെ മൂക്കിൻ തുമ്പിൽ നിന്നാണ് പ്രവീൺ റാണ രക്ഷപ്പെട്ടത്. കയ്യിൽ പണമൊന്നും ഇല്ലാതിരുന്നതിനാൽ വിവാഹ മോതിരം 75000 രൂപയ്ക്ക് കോയമ്പത്തുരിൽ വിറ്റു. 

തൃശൂര്‍: സേഫ് ആന്‍റ് സ്ട്രോങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ കൊച്ചിയിൽ നിന്ന് രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വെള്ളിയാഴ്ചയാണ് കൊച്ചിയിൽ നിന്ന് പൊലീസിനെ വെട്ടിച്ച് റാണ പൊള്ളാച്ചിയിലേയ്ക്ക് കടന്നുകളഞ്ഞത്. ഫ്ലാറ്റിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. റാണയുടെ കൂട്ടാളികളുടെ ദൃശ്യങ്ങളും പുറത്ത് വന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പൊലീസിൻ്റെ മൂക്കിൻ തുമ്പിൽ നിന്നാണ് പ്രവീൺ റാണ രക്ഷപ്പെട്ടത്. കൊച്ചി ചെലവന്നൂരിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിൽ ഒളിവിൽ കഴിയവേ പൊലീസ് എത്തുന്നതിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. അങ്കമാലിയിലേക്കാണ് പ്രവീണ്‍ റാണ ആദ്യം പോയത്. സുഹൃത്തുക്കളോട് സഹായം തേടി. ആരും തിരിഞ്ഞ് നോക്കിയില്ല. തുടർന്ന് ബന്ധുവായ പ്രതീഷിനെയും സഹായി നവാസിനെയും വിളിച്ച് വരുത്തി. മൂന്ന് അനുചരന്മാർക്കൊപ്പം എത്തിയ ഇവരുടെ കൂടെ പ്രതീഷിൻ്റെ കാറിൽ റാണ കോയമ്പത്തൂർക്ക് പോയി. കയ്യിൽ പണമൊന്നും ഇല്ലാതിരുന്നതിനാൽ വിവാഹ മോതിരം 75000 രൂപയ്ക്ക് കോയമ്പത്തുരിൽ വിറ്റു. 

കാറിൽ ഡീസലടിച്ച് കൊച്ചിയിലെ അഭിഭാഷകനായ സുഹൃത്ത് ഏർപ്പാടാക്കിയ പൊള്ളാച്ചി ദേവരായപുരത്തെ ക്വാറിയിലെ ഒളിയിടത്തിലേക്ക്. ഇവിടെ അതിഥി തൊഴിലാളിയ്ക്കൊപ്പം ഷെഡ്ഡിലായിരുന്നു താമസം. നവാസ് കാവൽ നിന്നപ്പോൾ ബാക്കിയുള്ളവർ നാട്ടിലേക്ക് തിരികെപ്പോയി. മറ്റാരും സംശയിക്കാതിരിക്കാൻ റാണ കറുപ്പണിഞ്ഞ് സ്വാമി വേഷത്തിലേക്ക് മാറി. ഇതിനിടെ അതിഥി തൊഴിലാളിയുടെ ഫോണിൽ നിന്ന് ഭാര്യയെ വിളിച്ചത് അന്വേഷണത്തിൽ നിർണായമായി. ബന്ധുക്കളുടെ ഫോണുകളെല്ലാം നിരീക്ഷണത്തിലായിരുന്നതിനാൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് പൊള്ളാച്ചി ദേവരാപുരത്തെത്തി. പൊലീസിനെ കണ്ട നവാസ് സിഗ്നൽ നൽകിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച റാണയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.

നിക്ഷേപകർക്കിടയിൽ ആഡംബരത്തിൻ്റെ അവസാന വാക്കായിരുന്ന പ്രവീൺ റാണ തൃശൂരിൽ വീണ്ടും എത്തിയപ്പോൾ ഉടുത്ത് മാറാനുള്ള വസ്ത്രങ്ങൾ പൊലീസാണ് വാങ്ങി നൽകിയത്. അങ്കമാലിയിൽ നിന്ന് പൊള്ളാച്ചിയിലേക്ക് രക്ഷപ്പെടാൻ ഉപയോഗിച്ച ബന്ധു പ്രതീഷിൻ്റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

click me!