
ലഖ്‌നൗ : തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഉത്തർപ്രദേശിലേക്ക് സംഘടിപ്പിച്ച പര്യടനത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള മാധ്യമസംഘം ഇൻവെസ്റ്റ് യുപി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിജയ് കിരൺ ആനന്ദ് ഐഎഎസുമായി ലഖ്‌നൗവിൽ കൂടിക്കാഴ്ച നടത്തി. ഉത്തർപ്രദേശിലെ വ്യാവസായിക മാറ്റങ്ങൾ, നിക്ഷേപ സാധ്യതകൾ, അടിസ്ഥാന സൗകര്യങ്ങൾ, വിനോദസഞ്ചാരം, നൈപുണ്യ വികസനം, കേരളവുമായി സഹകരണ സാധ്യതയുള്ള മറ്റ് മേഖലകള്‍ എന്നിവയിലാണ് ചർച്ച ശ്രദ്ധകേന്ദ്രീകരിച്ചത്.
ഏകദേശം 25 കോടി ജനസംഖ്യയും യുവജന തൊഴിൽശേഷിയുമുള്ള ഉത്തർപ്രദേശ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സുപ്രധാന മാറ്റങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചതെന്ന് ഇന്‍വെസ്റ്റ് യുപി സിഇഒ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് എട്ട് എക്സ്പ്രസ് വേകള്‍ പ്രവർത്തിക്കുന്നുണ്ട്; എട്ടെണ്ണം നിർമാണ ഘട്ടത്തിലാണ്. ഒപ്പം പ്രധാന ഗതാഗത ഇടനാഴികൾ കേന്ദ്രീകരിച്ച് വ്യവസായ സമുച്ചയങ്ങളും ഭൂശേഖരങ്ങളും ഒരുക്കിയിട്ടുണ്ട്. 14 വിമാനത്താവളങ്ങൾ നിലവില്‍ പ്രവർത്തനസജ്ജമാണ്; ഇതില്‍ ജേവാർ വിമാനത്താവളം ഉൾപ്പെടെ വിവിധയിടങ്ങളില്‍ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. എക്സ്പ്രസ് വേകൾ, റെയിൽവേ, വ്യാവസായിക മേഖലകൾ, ചരക്കുനീക്ക സൗകര്യങ്ങൾ എന്നിവയടക്കം അടിസ്ഥാന സൗകര്യ വികസനത്തിന് ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.
സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനം (GSDP) ഒന്‍പത് വർഷത്തിനിടെ ഏകദേശം 12 ലക്ഷം കോടി രൂപയിൽ നിന്ന് 33 ലക്ഷം കോടി രൂപയായി ഉയർന്നു; ഇത് 36 ലക്ഷം കോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉല്പാദന മേഖലയിൽ 15 മുതൽ 20 ശതമാനം വരെ വളർച്ച രേഖപ്പെടുത്തി. പ്രതിവർഷം ആരംഭിക്കുന്ന ഫാക്ടറികളുടെ എണ്ണം ഒരു പതിറ്റാണ്ട് മുന്‍പ് 500 ആയിരുന്നത് കഴിഞ്ഞ വർഷം 4,300-ലേക്കുയര്‍ന്നു. കയറ്റുമതി രണ്ട് ലക്ഷം കോടി രൂപ പിന്നിട്ടു.
ഏകദേശം 96 ലക്ഷം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഉത്തർപ്രദേശില്‍ ഭക്ഷ്യ സംസ്കരണം, കാർഷിക സംസ്കരണം, ക്ഷീരമേഖല, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിൽ വൻ സാധ്യതകളുണ്ട്. 'ഒരു ജില്ല, ഒരു ഉല്പന്നം' പദ്ധതി സംസ്ഥാനത്തിന്റെ എംഎസ്എംഇ ആവാസവ്യവസ്ഥയുടെ നിർണായക ഘടകമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാവസായിക വികസനത്തിന് ക്ലസ്റ്റർ അധിഷ്ഠിത സമീപനമാണ് സംസ്ഥാനം പിന്തുടരുന്നത്. എക്സ്പ്രസ് വേകൾക്ക് സമീപത്തെ വ്യാവസായിക സമുച്ചയങ്ങള്‍ക്ക് 12,500 ഏക്കർ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്; പ്രതിരോധ വ്യവസായ ഇടനാഴിക്ക് കീഴിൽ 5,000 ഏക്കർ വികസിപ്പിച്ചുവരുന്നു. ഇതിനുപുറമെ ബുന്ദേൽഖണ്ഡിൽ 50,000 ഏക്കർ വ്യാവസായിക മേഖലയും ഒരുക്കുന്നുണ്ട്. ജേവാർ വിമാനത്താവളത്തിന് സമീപം യമുന എക്സ്പ്രസ് വേ അതോറിറ്റി പ്രദേശം പ്രധാന വ്യാവസായിക കേന്ദ്രമായി മാറുകയാണ്; ഇവിടെ ഇതിനകം മൂവായിരത്തോളം വ്യാവസായിക യൂണിറ്റുകൾ അനുവദിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇലക്ട്രോണിക്സ്, ഐടി, ഡാറ്റാ സെന്ററുകൾ, നിര്‍മിതബുദ്ധി, അത്യാധുനിക സാങ്കേതികവിദ്യ, റോബോട്ടിക്സ്, അർധചാലകങ്ങൾ, ഔഷധനിര്‍മാണം, തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, വാഹനനിര്‍മാണം, ഇലക്ട്രിക് വാഹനങ്ങൾ, പ്രതിരോധം എന്നിവയാണ് പ്രധാന മുൻഗണനാ മേഖലകൾ. നോയിഡ പ്രധാന ഇലക്ട്രോണിക്സ് നിർമാണ കേന്ദ്രമായി ഉയർന്നുവന്നപ്പോൾ പ്രതിരോധ വ്യവസായ ഇടനാഴിയിലെ ആറ് കേന്ദ്രങ്ങളിലായി നൂറിലേറെ കമ്പനികൾ ആകർഷിക്കപ്പെട്ടു.
സേവന മേഖലയും ആഗോള ശേഷി വികസന കേന്ദ്രങ്ങളും (ജിസിസി) പ്രധാന ശ്രദ്ധാകേന്ദ്രങ്ങളായി മാറുന്നുണ്ടെന്ന് സിഇഒ പറഞ്ഞു. നോയിഡയിൽ ഏകദേശം 200 ജിസിസികളും 200 ഐടി കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. ഐബിഎം, എച്ച്സിഎൽ, ജെൻപാക്ട്, ടിസിഎസ് തുടങ്ങിയ കമ്പനികളുടെ സാന്നിധ്യത്തോടെ ലഖ്‌നൗവും മറ്റൊരു സുപ്രധാന സേവന കേന്ദ്രമായി വളരുകയാണ്.
കേരളം-ഉത്തർപ്രദേശ് സഹകരണത്തില്‍ വിനോദസഞ്ചാരം മികച്ച മേഖലയായി വിലയിരുത്തപ്പെട്ടു. വാരണാസി, അയോധ്യ, പ്രയാഗ്‌രാജ്, ചിത്രകൂട്, ആഗ്ര, ലഖ്‌നൗ തുടങ്ങിയ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ആത്മീയ, ബുദ്ധമത സർക്യൂട്ടുകളും മറ്റ് ടൂറിസം സർക്യൂട്ടുകളും സംസ്ഥാനം വികസിപ്പിക്കുന്നുണ്ട്. പ്രാദേശിക സംരംഭകത്വത്തെയും സവിശേഷ യാത്രാനുഭവങ്ങളെയും അടിസ്ഥാനമാക്കി കേരളത്തിന്റെ വിനോദസഞ്ചാര മാതൃകകളെ ഉത്തർപ്രദേശ് പഠിച്ചുവരികയാണെന്നും കേരളത്തിലെ ടൂർ ഓപ്പറേറ്റർമാരുമായും ഹോസ്പിറ്റാലിറ്റി മേഖലയുമായും കൂടുതൽ സഹകരണം സ്വാഗതം ചെയ്യുന്നതായും സിഇഒ വ്യക്തമാക്കി.
നൈപുണ്യ വികസനമാണ് സഹകരണത്തിന് ഊന്നൽ നൽകിയ മറ്റൊരു മേഖല. ഉത്തർപ്രദേശിൽ ഏകദേശം 8,000 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്; പ്രതിവർഷം രണ്ട് ലക്ഷത്തോളം ശാസ്ത്ര-സാങ്കേതിക-എന്‍ജിനീയറിങ്-ഗണിത (സ്റ്റെം) ബിരുദധാരികൾ പുറത്തിറങ്ങുന്നു. ഇൻവെസ്റ്റ് യുപിയുടെ 'സ്കിൽ കണക്ട്', 'കരിയർ കൗൺസിലിങ്' വിഭാഗങ്ങള്‍ വ്യവസായ-വിദ്യാഭ്യാസ മേഖലകളുടെ സംയോജനവും വിദഗ്ധ തൊഴിലാളികളുടെ ലഭ്യതയും സുഗമമാക്കുന്നു. വിദഗ്ധ തൊഴിലാളികളെ നിയോഗിക്കുന്നതിന് ജപ്പാൻ, ജർമനി, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുമായി ചേർന്നും സംസ്ഥാനം പ്രവർത്തിക്കുന്നുണ്ട്.
ഉത്തർപ്രദേശിൽ 36 മേഖലാധിഷ്ഠിത നയങ്ങളുണ്ട്; 300 ശതമാനം വരെ നികുതി തിരിച്ചടവും ഏകദേശം 42 ശതമാനം മൂലധന തിരിച്ചടവും ഉൾപ്പെടെ നിക്ഷേപ ആനുകൂല്യങ്ങളും സംസ്ഥാനം നൽകുന്നു. സംസ്ഥാനത്തിന്റെ വ്യാവസായിക നയത്തിന് കീഴിൽ ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ ആഗോള നിക്ഷേപ ഉച്ചകോടികളിലൂടെയും മറ്റ് സമ്പർക്ക പരിപാടികളിലൂടെയും ഏകദേശം 50 ലക്ഷം കോടി രൂപയുടെ നിക്ഷേപ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായി സിഇഒ വ്യക്തമാക്കി. ഇതുവരെ സംഘടിപ്പിച്ച നാല് നിര്‍മാണോദ്ഘാടന ചടങ്ങുകളിലൂടെ 10 മുതൽ 12 ലക്ഷം കോടി രൂപ വരെ നിക്ഷേപ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു; അഞ്ചാമത്തെ ചടങ്ങിലൂടെ ഏകദേശം 7.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൂടി ഉൾപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലുണ്ടായ സമഗ്ര മാറ്റങ്ങൾ നേരിട്ട് മനസ്സിലാക്കാൻ കേരളത്തിൽ നിന്നുള്ള മാധ്യമസംഘത്തെ അദ്ദേഹം ക്ഷണിച്ചു. കേരളത്തിൽ നിന്നുള്ള നിക്ഷേപകരെ സ്വാഗതം ചെയ്ത അദ്ദേഹം സംസ്ഥാനത്ത് വ്യാപാര സൗഹൃദ അന്തരീക്ഷം ഉറപ്പാക്കാനാവശ്യമായ സമ്പൂർണ പിന്തുണയും സഹായങ്ങളും ഉറപ്പുനൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam