
ടെഹ്റാൻ: അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങൾ കാത്തിരിക്കുന്നുവെന്നും ഇന്ധനമുൾപ്പടെ കരുതിവെയ്ക്കുന്നതാണ് നല്ലതെന്നും ഇറാന്റെ മുന്നറിയിപ്പ്. പല മേഖലകളിലായി തിരിച്ചടി നൽകുന്ന വിധമുള്ള പ്രതിരോധത്തിലേക്ക് മാറിയതായാണ് ഇറാൻ വൈസ് പ്രസിഡണ്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരിച്ചടിയുടെ രൂപം മാറുന്നുവെന്നതാണ് ഈ മുന്നറിയിപ്പിലൂടെ ഇറാൻ നൽകുന്ന സൂചന. സൈനികമായി മാത്രമല്ല, ബഹുമുഖ തിരിച്ചടിയായിരിക്കും ഇനിയെന്നും പറഞ്ഞുവച്ചിരിക്കുകയാണ് ഇറാൻ വൈസ് പ്രസിഡന്‍റ്. ഒരുതരത്തിലും അമേരിക്കക്ക് സുരക്ഷ ഉണ്ടാവില്ലെന്ന് കൂടി ഇറാൻ വിവരിച്ചിട്ടുണ്ട്. അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് കറുത്ത ദിനങ്ങൾ വരാനിരിക്കുന്നു എന്നും, ജനങ്ങൾ ഇന്ധനമുൾപ്പടെ കരുതി വെയ്ക്കണമെന്നും അമേരിക്കൻ പൗരന്മാർക്ക് നൽകുന്ന മുന്നറിയിപ്പ് ഗൗരവമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ എന്താണ് ഇറാൻ വൈസ് പ്രസിഡണ്ട് ഉദ്ദേശിക്കുന്നതെന്ന് പൂർണമായി വ്യക്തമല്ല. ഏത് നിലയിലായിരിക്കും ഇത് നടപ്പാക്കുകയെന്നും വിശദീകരിച്ചിട്ടില്ല.
അതേസമയം ഇന്നലെ രാത്രി ഇറാനിലേക്ക് അമേരിക്കയുടെ ആക്രമണമുണ്ടായില്ല എന്നത് പശ്ചിമേഷ്യൻ യുദ്ധത്തിൽ വീണ്ടും ആശ്വാസമായി. പക്ഷെ കുവൈത്തിലെ അമേരിക്കൻ താവളത്തിലേക്ക് ഇറാൻ ആക്രമണം നടത്തിയിരുന്നു. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ചെറുത്തെന്ന് കുവൈത്ത് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ ഇറാനിയൻ പൈലറ്റുമാരാണെന്ന് റിപ്പോർട്ടുകളുണ്ട്. അതിനിടെ, ഹോർമൂസിൽ തങ്ങളുടെ നിർദേശം മറികടന്ന് കടന്നുപോയ കപ്പലുകളെ കരിമ്പട്ടികയിൽ പെടുത്തി ഇറാൻ പട്ടിക പുറത്തിറക്കി. ഇറാൻ ഭരണകൂടത്തെ വീഴ്ത്താൻ ഏത് നിമിഷവും ഒരുക്കമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam