Latest Videos

കേരളാ പൊലീസിൽ ഐഎസ് സാന്നിധ്യം, സ്ലീപ്പർ സെൽ; ​ഗുരുതര ആരോപണവുമായി കെ സുരേന്ദ്രൻ

By Web TeamFirst Published Jun 28, 2021, 1:14 PM IST
Highlights

സംസ്ഥാനത്ത് ഐഎസ് സാന്നിധ്യം ശക്തിപ്പെടുന്നു. പൊലീസിൽ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കേരളാ പൊലീസ് ആസ്ഥാനത്ത് ഐഎസ് സാന്നിധ്യമുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് ഡിജിപി ലോക്നാഥ് ബെഹ്റ പറയാത്ത കാര്യമാണ്. സംസ്ഥാനത്ത് ഐഎസ് സാന്നിധ്യം ശക്തിപ്പെടുന്നു. പൊലീസിൽ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്ന അതീവ ഗുരുതര നിരീക്ഷണമാണ് ഡിജിപി നടത്തിയത്. വിദ്യാഭ്യാസമുള്ളവരെ പോലും വർഗീയ വത്കരിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും ബെഹ്റ പറഞ്ഞിരുന്നു. സ്ലീപ്പർ സെല്ലുകൾ ഇല്ലെന്ന് പറയാനാകില്ലെന്നും ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇക്കാര്യം സൂചിപ്പിച്ചായിരുന്നു സുരേന്ദ്രന്റെ പരാമർശം. സ്ഥാനം ഒഴിയുമ്പോൾ എങ്കിലും സത്യം പറഞ്ഞതിന് ഡിജിപിയെ  അഭിനന്ദിക്കുന്നു എന്ന് സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത്‌ ഐസ് ഐസ് സാന്നിധ്യം ശക്തിപ്പെടുന്നുണ്ടെന്ന് ബിജെപി പലതവണ പറഞ്ഞിട്ടുള്ളതാണ്. ഐഎസ് നേതൃത്വത്തിൽ ലവ് ജിഹാദ് സംഘങ്ങൾ ഉണ്ടെന്നു തങ്ങൾ പറഞ്ഞപ്പോൾ തള്ളിക്കളഞ്ഞു. രാജ്യ സുരക്ഷയെ വെച്ചു കളിക്കരുത്. തീവ്രവാദ സംഘടനകൾക്ക് മെയിൽ ചോർത്തിയ ഷാജഹാൻ എന്ന പൊലീസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രി സ്ഥാനക്കയറ്റം നൽകി.

സ്പെഷ്യൽ ബ്രാഞ്ചിലും ഇന്റലിജൻസിലും മാത്രമല്ല ലോ ആൻഡ് ഓർഡറിലും ഐഎസ് സാന്നിധ്യമുണ്ട്. അഫ്ഗാൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിലേക്ക് വിദ്യാർഥികൾ എത്തുന്നു. കേരള സർവകശാലയിൽ 1042 വിദ്യാർത്ഥികളുണ്ട്. പോലീസ് ആസ്ഥാനത്ത് ഐഎസ് സ്ലീപ്പിങ് സെൽ ഉണ്ട് എന്നും സുരേന്ദ്രൻ ആരോപിച്ചു.

കൊട്ടേഷൻ സംഘങ്ങളെ ഒളിപ്പിക്കാൻ സിപിഎം ശ്രമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. എകെജി സെന്ററിനകത്താണ് ക്വട്ടേഷൻ സംഘങ്ങൾ. ആകാശ് തില്ലങ്കേരി 2017 വരെ  എകെജി സെന്ററിലെ ജീവനക്കാരനായിരുന്നു. പാർട്ടി നേതൃത്വമാണ് ക്വട്ടേഷൻ സംഘങ്ങളെ വളർത്തുന്നത്. വരും ദിവസങ്ങളിൽ ശക്തമായ  പ്രതിഷേധത്തിലേക്ക് കടക്കാനാണ് ബിജെപിയുടെ  തീരുമാനം.

കള്ളപ്പണ കേസുമായി ബിജെപിയെ ഒരു തരത്തിലും  ബന്ധിപ്പിക്കാൻ ആവില്ല. കള്ളകേസ് എടുക്കുമായിരിക്കും. ജയിലിൽ അടക്കുകയോ തൂക്കികൊല്ലുകയോ ചെയ്യട്ടെ. താനിവിടെ തന്നെ ഉണ്ട്.  കുഴൽപണകേസ്  എന്നൊരു കേസില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!