കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: അർജുൻ ആയങ്കി കസ്റ്റംസ് കസ്റ്റഡിയിൽ, ഷഫീഖിനേയും ചോദ്യം ചെയ്യും

By Web TeamFirst Published Jun 28, 2021, 1:12 PM IST
Highlights

കരിപ്പൂർ സ്വര്‍ണ്ണക്കടത്തിൽ അർജുൻ ആയങ്കിയ്ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. പ്രതി മുഹമ്മദ്‌ ഷഫീഖിന്‍റെ ഫോൺ രേഖയിൽ നിന്ന് അത് വ്യക്തമായെന്നാണ് കസ്റ്റംസ് പറയുന്നത് 

കൊച്ചി: കരിപ്പൂർ സ്വര്‍ണ്ണക്കടത്തിൽ അർജുൻ ആയങ്കിക്ക് നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ. പ്രതി മുഹമ്മദ്‌ ഷഫീഖിന്‍റെ ഫോൺ രേഖയിൽ നിന്ന് അത് വ്യക്തമായെന്നാണ് കസ്റ്റംസ് പറയുന്നത്.  സ്വർണക്കടത്തിന്‍റെ  ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയെ കസ്റ്റംസ് അറിയിച്ചു. 

അതിനിടെ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് വച്ചാണ് ചോദ്യം ചെയ്യൽ. രാവിലെ 11 മണിയ്ക്ക് കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിൽ ഹാജരാകാൻ അർജുന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു.  അഭിഭാഷകര്‍ക്ക് ഒപ്പമാണ് അർജുൻ എത്തിയത്. രണ്ടര കിലോയോളം സ്വർണ്ണം കടത്തിയതിന് കരിപ്പൂർ വിമാനത്താവളത്തിൽ  അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്‍റെ മൊഴി പ്രകാരം അർജുൻ ആണ് സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ.

മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡിയിൽ വേണെമെന്ന കസ്റ്റംസ്  അപേക്ഷ പരിഗണിച്ച കോടതി അത് അനുവദിച്ചിട്ടുണ്ട്. ഷഫീഖിനെ കസ്റ്റഡിയിൽ വാങ്ങി ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികൾ കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് വിവരം. അര്‍ജുൻ ആയങ്കി ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തുന്നത് എന്നത് അടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്. ഇത്തരം കാര്യങ്ങളും ഒപ്പം അർജുൻ ഇടനിലക്കാരനാണെങ്കിൽ സ്വർണ ഇടപാട് ആര്‍ക്ക് വേണ്ടി അതിനുള്ള ഫണ്ട് എവിടെ നിന്ന് തുടങ്ങി നിര്‍ണ്ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് കിട്ടാനുള്ളത്.

തുട‌ർന്ന്  വായിക്കാം: അർുജനെതിരെ പരാതിയുമായി ആരും പാർട്ടിയെ സമീപിച്ചിട്ടില്ല; സഹകരണ ബാങ്കുകളെ വിവാദത്തിലാക്കരുതെന്ന് എം വി ജയരാജൻ

അ‍ർജുൻ ആയങ്കിയെ ചോദ്യം ചെയ്യുന്നതിന് പിന്നാലെ സിപിഎം പുറത്താക്കിയ സി സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് വിവരം. സിപിഎം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹകരണ ബാങ്കിലെ സ്വർണ്ണ പരിശോധകനാണ് സജേഷ്. കടത്ത് സ്വർണ്ണം ഇയാൾ കൈകാര്യം ചെയ്തിരുന്നോ എന്നകാര്യത്തിലാണ് അന്വേഷണം നടക്കുന്നത്. ജില്ല വിട്ട് പോകരുതെന്നാണ് സജേഷിന് കസ്റ്റംസ് നൽകിയ നിർദ്ദേശം 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!