നഷ്ടപരിഹാരം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്നതോടെ, താനിനി ഈ കേസുമായി ബന്ധപ്പെട്ട് ഒരു തരത്തിലും പ്രതികരിക്കാനില്ലെന്നും, വിരമിച്ച ഉദ്യോഗസ്ഥനായി കേസുമായി ബന്ധപ്പെട്ട ഇടപെടലുകൾ അവസാനിപ്പിക്കുന്നുവെന്നുമാണ് നമ്പി നാരായണൻ പ്രതികരിച്ചത്. ഇതിനിടെയാണ് ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വരുന്നത്.
ദില്ലി: ഐസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ഡി കെ ജയിൻ സമിതിയുടെ റിപ്പോർട്ടിലെ ശുപാർശ സുപ്രീംകോടതി അംഗീകരിക്കുന്നതോടെ നീതിയുടെ മറ്റൊരു പടവ് കൂടി കയറുകയാണ് നമ്പി നാരായണനെന്ന ശാസ്ത്രജ്ഞൻ. തൊണ്ണൂറിന്‍റെ പകുതികളിൽ കേരളരാഷ്ട്രീയത്തെയും രാജ്യത്തെയും തന്നെ ഇളക്കിമറിച്ച ചാരക്കേസിൽ ഒടുവിൽ കുറ്റവിമുക്തനായി ഉയിർത്തെഴുന്നേറ്റപ്പോഴും തനിക്കിനിയും നീതി ലഭിക്കാൻ ബാക്കിയുണ്ടെന്ന് നമ്പി നാരായണൻ ഉറച്ച് വിശ്വസിക്കുന്നു. കേസിൽ ഐബി ഉദ്യോഗസ്ഥതലത്തിൽ അടക്കം ഗൂഢാലോചന നടന്നെന്നും, ആ കാര്യങ്ങളും അന്വേഷണവിധേയമാകണമെന്നും നമ്പി നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചാരക്കേസിന്‍റെ തുടക്കകാലം മുതൽ തനിക്കൊപ്പം നിന്ന ഏഷ്യാനെറ്റ് ന്യൂസിനും മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചീഫ് എഡിറ്ററുമായിരുന്ന ടി എൻ ഗോപകുമാറിനും അകമഴിഞ്ഞ് നന്ദി പറയുന്നു നമ്പി നാരായണൻ.
സിബിഐ അന്വേഷണം കഴിഞ്ഞ് ശിക്ഷ നടപ്പാകുമ്പോഴെ തനിക്ക് പൂർണ്ണമായും നീതി കിട്ടൂവെന്ന് നമ്പി നാരായണൻ തുറന്ന് പറയുന്നു. ഗൂഢാലോചനയിൽ ഉൾപ്പെട്ട എല്ലാവരുടെയും ഇടപെടൽ പുറത്തുവരണം. കേന്ദ്ര സർക്കാരിന് തന്നോടുള്ള സമീപനം പൊസിറ്റീവ് ആയി കാണുന്നുവെന്നും നമ്പി നാരായണൻ വ്യക്തമാക്കി.
നമ്പി നാരായണന്‍റെ പ്രതികരണം കാണാം: