ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; നമ്പിനാരായണൻ നാളെ മൊഴി നൽകും; പ്രതികൾക്കായി എഎസ്ജി ഹാജരായേക്കും

By Web TeamFirst Published Jun 28, 2021, 10:46 AM IST
Highlights

നാളെ മൊഴി നൽകാൻ ഹാജരാകാൻ നമ്പി നാരായണന് നിർദ്ദേശം നൽകുകയായിരുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ കേരളത്തിൽ എത്തുമെന്ന് സൂചനയുണ്ട്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ എതിർക്കാൻ സിബിഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരായേക്കുമെന്നാണ് വിവരം.

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ പരാതിക്കാരനായ നമ്പിനാരായണൻ നാളെ മൊഴി നൽകും. ദില്ലിയിൽ നിന്നുള്ള സിബിഐ അന്വേഷണ സംഘത്തിനാണ് മൊഴി നൽകുക. നാളെ മൊഴി നൽകാൻ ഹാജരാകാൻ നമ്പി നാരായണന് നിർദ്ദേശം നൽകുകയായിരുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ കേരളത്തിൽ എത്തുമെന്ന് സൂചനയുണ്ട്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ എതിർക്കാൻ സിബിഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരായേക്കുമെന്നാണ് വിവരം.

ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘം തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. ദില്ലി സ്പെഷ്യൽ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് അന്വേഷണത്തിനായി എത്തിയത്. അന്വേഷണ മേൽനോട്ടം വഹിക്കുന്ന ഡിഐജി സന്തോഷ് ചാൽക്കേ ഇന്ന് എത്തും. തിരുവനന്തപുരം സിബിഐ ഓഫീസിലായിരിക്കും പ്രവർത്തനം. പ്രതിയാക്കപ്പെട്ടവർക്ക് ഹാജരാകാൻ നോട്ടീസ് നൽകും. 

സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് മെയ് മാസം സിബിഐ കേസ് ഏറ്റെടുത്തത്. സിബി മാത്യൂസ് മുൻ ഐബി ഉദ്യോഗസ്ഥൻ ആർ ബി ശ്രീകുമാർ എന്നിവരുൾപ്പെടെ 18പേരെ പ്രതിചേർത്ത് സിബിഐ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് സിഐയായിരുന്ന എസ് വിജയനാണ് ഒന്നാംപ്രതി, രണ്ടാം പ്രതി വ‌ഞ്ചിയൂർ എസ്ഐയായിരുന്ന തമ്പി എസ് ദുർഗാദത്ത്, നാലാം പ്രതി ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്ന  സിബി മാത്യൂസ്, ഏഴാം പ്രതി ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ ബി ശ്രീകുമാർ, സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വി ആർ രാജീവൻ, കെ കെ ജോഷ്വ  എന്നിവരടക്കമാണ് പതിനെട്ട് പ്രതികൾ.

സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ജയിൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരണാണ് സിബിഐ ഗൂഢാലോചന കേസിൽ അന്വേഷണം തുടങ്ങിയത്. നേരത്തെ നമ്പി നാരായണൻ നിരപരാധിയാണെന്ന് കണ്ടെത്തിയതും സിബിഐ അന്വേഷണത്തിലാണ്. ഇതിന് ശേഷമാണ് നമ്പി നാരായണൻ ആദ്യം കേസന്വേഷിച്ച കേരള പൊലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥർക്കെതിരെ നിയമ പോരാട്ടം തുടങ്ങിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!