
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ഇടിമിന്നലോട് കൂടിയ മഴ (rains) തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നും 9 ജില്ലകളിൽ യെല്ലോ അലേർട്ട് (yello alert) പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന അറബിക്കടലിലെ ന്യൂനമർദ്ദം അടുത്ത മണിക്കൂറിൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇത് തീവ്രന്യൂനമർദ്ദമായി മാറും. എന്നാൽ ഇന്ത്യൻ തീരത്ത് നിന്ന് അകലെയായതിനാൽ, സംസ്ഥാനത്തെ കാര്യമായി ബാധിക്കില്ല. അതേസമയം ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് നിലനിൽക്കുന്ന ചക്രവാതച്ചുഴി മഴയ്ക്ക് കാരണമാകും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് തുടരുകയാണ്.
കോട്ടയം കൂട്ടിക്കൽ ഇളങ്കാട് മ്ലാക്കരയിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായി. മൂപ്പൻമലയിൽ ആൾപ്പാർപ്പ് ഇല്ലാത്ത സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. മലവെള്ളപ്പാച്ചിലിൽ പുല്ലകയാറിലെ ജലനിരപ്പ് ഉയർന്നു. മ്ലാക്കരയിൽ ചപ്പാത്ത് അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് മറുകരയിൽ കുടുങ്ങിയ ഇരുപതോളം കുടുംബങ്ങളെ ഫയർഫോഴ്സും രക്ഷാപ്രവർത്തകരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചു. കൊടുങ്ങ ഭാഗത്ത് കുടുങ്ങിയവരെയും മാറ്റി. കൊടുങ്ങ, വല്യന്ത, മ്ലാക്കര, ഇളങ്കാട് ടോപ്പ്, മുക്കളം ഭാഗത്ത് പെയ്ത കനത്ത മഴയാണ് ദുരിതം വിതച്ചത്. എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനിടെ ഗവർണറുടെ ഇന്ന് നിശ്ചയിച്ച കൂട്ടിക്കൽ സന്ദർശനം അനിശ്ചിതാവസ്ഥയിൽ ആയി. കനത്ത മഴയുടെയും ഉരുൾപൊട്ടലിന്റെയും പശ്ചാത്തലത്തിൽ സന്ദർശനം റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam