മുസ്ലിം ലീഗ് വിമതൻ ഇടതുപക്ഷത്തിനൊപ്പം; കൊച്ചി കോർപ്പറേഷൻ ഭരണം എൽഡിഎഫ് ഉറപ്പിച്ചു

Published : Dec 17, 2020, 11:15 AM IST
മുസ്ലിം ലീഗ് വിമതൻ ഇടതുപക്ഷത്തിനൊപ്പം; കൊച്ചി കോർപ്പറേഷൻ ഭരണം എൽഡിഎഫ് ഉറപ്പിച്ചു

Synopsis

വിമതരായ നാല് പേരിൽ ഒരാളുടെ പിന്തുണ കിട്ടിയാൽ ഇടതിന് ഭരിക്കാനാകും. സുസ്ഥിര ഭരണം ഉറപ്പ് നൽകുന്നവർക്ക് പിന്തുണ നൽകുമെന്ന് ഇന്ന് രാവിലെ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു

കൊച്ചി: കൊച്ചി കോർപറേഷനിൽ ആരെ പിന്തുണക്കുമെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് വിമതൻ ടി കെ അഷ്റഫ്. യാതൊരു ഉപാധികളുമില്ലാതെ ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് അദ്ദേഹം അറിയിച്ചു. മട്ടാഞ്ചേരിയിലെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഇടതുമുന്നണി ഉറപ്പുനൽകിയെന്ന് അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമതരായ നാല് പേരിൽ ഒരാളുടെ പിന്തുണ കിട്ടിയാൽ ഇടതിന് ഭരിക്കാനാകും. സുസ്ഥിര ഭരണം ഉറപ്പ് നൽകുന്നവർക്ക് പിന്തുണ നൽകുമെന്ന് ഇന്ന് രാവിലെ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷം തമ്മിൽത്തല്ല് മാത്രമാണ് നടന്നത്. മുന്നണികൾ നൽകുന്ന വാഗ്ദാനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കോർപറേഷനിൽ ആകെ 74 സീറ്റാണുള്ളത്. എന്നാൽ ആർക്കും കേവല ഭൂരിപക്ഷം ഇല്ല. ഇടതുമുന്നണിക്ക് 34 ഉം യുഡിഎഫിന് 31 ഉം ബിജെപിക്ക് അഞ്ചും സീറ്റ് ലഭിച്ചു. നാല് വിമതർ വിജയിച്ചു. രണ്ട് പേർ കോൺഗ്രസും മുസ്ലിം ലീഗിൽ നിന്നും സിപിഎമ്മിൽ നിന്നും ഓരോ ആൾ വീതവുമാണ് വിമതരായി വിജയിച്ചത്. നാല് വിമതരും പിന്തുണച്ചാലേ യുഡിഎഫിന് വിജയം ഉറപ്പിക്കാനാവൂ. എന്നാൽ ഒരാളുടെ പിന്തുണ മതി ഇടതുമുന്നണിക്ക് ഭരണം പിടിക്കാൻ.

പനയപ്പിള്ളിയില്‍  ജെ സുനില്‍ മോനും മുണ്ടംവേലിയില്‍ മേരി കലിസ്ത പ്രകാശനുമാണ് കോണ്‍ഗ്രസ് പാളയത്തില്‍നിന്ന് വിമതരായി ജയിച്ചത്. കല്‍വത്തിയിൽ ടി കെ അഷ്റഫ് മുസ്ലിം ലീഗ് വിമതനായി ജയിച്ചു കയറി.  മാനാശ്ശേരിയില്‍ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ കെ പി ആന്‍റണിയാണ് സിപിഎം വിമതനായി ജയിച്ചത്. വിമതന്മാരെയെല്ലാം പാളയത്തിലെത്തിക്കാന്‍ ഇരു മുന്നണിയും ശ്രമിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡനും ടോണി ചമ്മണിയും ആന്‍റണിയുടെ വീട്ടിലെത്തി ചര്‍ച്ചനടത്തിയിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഹൈബി ഈഡൻ തയ്യാറായില്ല.  നിലപാട് പിന്നീട് പ്രഖ്യാപിക്കുമെന്നാണ് മൂന്ന് യുഡിഎഫ് വിമതരുടേയും നിലപാട്.

മൂന്ന് യുഡിഎഫ്  വിമതരെയും വശത്താക്കാന്‍ കഴിഞ്ഞാലും യുഡിഎഫിന് പക്ഷെ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല. കെ പി ആന്‍റണി സിപിഎമ്മിനെ പിന്തുണയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ 35 സീറ്റോടെ ഇടതുമുന്നണിക്ക് അധികാരത്തിലേറാം. കൗണ്‍സില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം നടക്കുന്ന മേയര്‍ തെരഞ്ഞെടുപ്പാകും ആര് അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ കൃത്യമായ ചിത്രം നല്‍കുക. യുഡിഎഫും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്നുറപ്പാണ്. പക്ഷെ ആന്‍റണിയുടെ ഒറ്റവോട്ടിന്റെ ബലത്തില്‍ ഇടതിന് മേയര്‍ സ്ഥാനം നേടാനാവും. ഇതോടെ പത്ത് കൊല്ലം നീണ്ട യുഡിഎഫ് ഭരണം ചരിത്രമാകുകയും ചെയ്യും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു