മുന്നറിയിപ്പുകളും സുരക്ഷാ ചട്ടങ്ങളും കാറ്റിൽ പറത്തി നടത്തിയ ആനക്കാംപൊയിൽ കള്ളാടി തുരങ്കപാതയുടെ നിർമാണ സ്ഥലത്തുണ്ടായദുരന്തത്തിന് ഉത്തരവാദികൾ നിരവധി പേരാണ്. പരിസ്ഥിതി ലോല മേഖലയിലൂടെ ഇത്തരമൊരു വലിയ തുരങ്കം നിർമിക്കാനുള്ള തീരുമാനം എടുത്ത സംസ്ഥാന സർക്കാരാണ് ഒന്നാം പ്രതി
കൽപ്പറ്റ: മുന്നറിയിപ്പുകളും സുരക്ഷാ ചട്ടങ്ങളും കാറ്റിൽ പറത്തി നടത്തിയ ആനക്കാംപൊയിൽ കള്ളാടി തുരങ്കപാതയുടെ നിർമാണ സ്ഥലത്തുണ്ടായദുരന്തത്തിന് ഉത്തരവാദികൾ നിരവധി പേരാണ്. പരിസ്ഥിതി ലോല മേഖലയിലൂടെ ഇത്തരമൊരു വലിയ തുരങ്കം നിർമിക്കാനുള്ള തീരുമാനം എടുത്ത സംസ്ഥാന സർക്കാരാണ് ഒന്നാം പ്രതി. കള്ളാടി 1980 നു ശേഷം ഒട്ടേറെ ദുരന്തങ്ങൾ ഉണ്ടായ മേഖലയാണെന്ന് ദുരന്തനിവാരണ അതോറിറ്റിയും പാത അഭിമാന പദ്ധതിയായി ഉയർത്തി കാണിച്ച കഴിഞ്ഞ പിണറായി സർക്കാരും ഓർത്തതേയില്ല. കേന്ദ്രാനുമതി കിട്ടാനായി 'ഈ പ്രദേശം പരിസ്ഥിതി ദുർബല മേഖല അല്ലെന്നുവരെ' വാദിച്ച സർക്കാർ ആണ് ഈ ദുരന്തത്തിന്റെ ഒന്നാം പ്രതി.
നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽ കോർപ്പറേഷനും നിർമാണം നടത്തിയ ദിലീപ് ബിൽഡ് കോൺ ലിമിറ്റഡ് എന്ന കമ്പനിയും വരുത്തിയത് ഗുരുതര വീഴ്ചയാണ്. മലയിടിച്ച മണ്ണ് കൂട്ടിയിടാതെ നീക്കം ചെയ്യണമെന്ന് കോർപ്പറേഷനോട് രേഖാമൂലം പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അനുസരിച്ചില്ല. പ്രകൃതിക്ഷോഭമാണ് ദുരന്തകാരണം എന്ന മുട്ടാപ്പോക്ക് ന്യായം പറയുകയാണ് ഇപ്പോൾ കൊങ്കൺ കോർപ്പറേഷൻ. യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ ആയിരുന്നു നിർമാണമെന്ന് ഇപ്പോൾ പകൽപോലെ വ്യക്തമാകുകയാണ്. കാലവർഷം തുടങ്ങി ജൂൺ 20ന് ശേഷം മാത്രമാണ് മണ്ണ് നീക്കം ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, ഈ മണ്ണ് നീക്കം ചെയ്തു എന്ന് സർക്കാർ ഉറപ്പ് വരുത്തിയുമില്ല.
സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾക്കും ഇക്കാര്യത്തിൽ ഗുരുതര വീഴ്ച സംഭവിച്ചു. മണ്ണ് നീക്കണമെന്ന നിർദേശം കമ്പനി പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കാൻ അധികാരമുള്ള ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും അനങ്ങിയില്ല. കാലാവസ്ഥാ മുന്നറിയിപ്പിൽ ഉണ്ടായത് ഗുരുതരവീഴ്ചയാണ്. അതിതീവ്ര മഴ പെയ്ത വയനാട്ടിൽ ഇന്നലെ റെഡ് അലർട്ട് ഇല്ല. മഴ ശക്തമായിട്ടും അപകടകരമായ ഈ നിർമാണ സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചില്ല. അപായമോ ദുരന്തമോ ഉണ്ടായ ശേഷം മാത്രം റെഡ് അലർട്ട് നൽകുന്ന കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനത്തിനും ഈ ദുരന്തത്തിൽ പങ്കുണ്ട്.



