
തിരുവനന്തപുരം: അഴിമതികാണിച്ചവര്‍ക്കെതിരെയുള്ള ശക്തമായ നടപടികള്‍ സ്വാഗതാര്‍ഹമെന്ന് ഡിജിപി ജേക്കബ് തോമസ്. പാലാരിവട്ടം പാലം പണിയിലെ ക്രമക്കേടിൽ നാലുപേരെ അറസ്റ്റ് ചെയ്ത വിജിലന്‍സിന്‍റെ നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജേക്കബ് തോമസ്. ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ അഴിമതി കാണിക്കാനാകില്ല, അഴിമതിയില്‍ പങ്കുള്ള കരാറുകാര്‍, രൂപകല്‍പ്പന ചെയ്യുന്നവര്‍, പരിശോധിക്കുന്നവര്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകണമെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കുന്ന നടപടിയുണ്ടായെങ്കില്‍ മാത്രമേ അഴിമതി അവസാനിക്കുവെന്നും ജേക്കബ് തോമസ് പറഞ്ഞു.
മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ്, പാലം പണിത നിർമാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്‍സിന്‍റെ എം ഡി സുമീത് ഗോയൽ, കിറ്റ്‍കോയുടെ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ അസിസ്റ്റന്‍റ് ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരെയാണ് പാലാരിവട്ടം പാലം പണിയിലെ ക്രമക്കേടിൽ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് നാല് പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവരാണ് കേസിലെ മറ്റ് പ്രതികൾ. ടി ഒ സൂരജ് അടക്കം നാല് പ്രതികളെയും വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam