
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥി ജസ്പ്രീത് സിംഗ് ആത്മഹത്യചെയ്ത സംഭവത്തില്‍ കോളേജ് അധികൃതര്‍ക്കും പ്രിന്‍സിപ്പലിനുമെതിരെ കുടുംബം. പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ ഹാജറാക്കിയിട്ടും പ്രിന്‍സിപ്പല്‍ സമ്മതിച്ചില്ലെന്നും സഹോദരിമാര്‍ പറഞ്ഞു.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഇക്കണോമിക്സ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജസ്പ്രീത് സിംഗ് ഞായാറാഴ്ചയാണ് തൂങ്ങിമരിച്ചത്. ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിന്‍റെ വിഷമത്തിലായിരുന്നു ജസ്പ്രീത്. പ്രിന്‍സിപ്പലിന്‍റെ കാല് പിടിച്ച് അപേക്ഷിച്ചിട്ടും പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്ന് സഹോദരിമാര്‍ ആരോപിച്ചു.
ഹാജര്‍ കുറവുളള വിവരം രക്ഷിതാക്കളെ കോളേജ് അധികൃതര്‍ അറിയിച്ചിരുന്നില്ല. പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കാന്‍ ജസ്പ്രീത് യൂണിവേഴ്സിറ്റിയില്‍ പോയിരുന്നു. എന്നാല്‍ പ്രിന്‍സിപ്പലാണ് ഇത് അനുവദിക്കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. ജസ്പ്രീതിന്‍റെ സംസ്കാര ചടങ്ങില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പലോ അധ്യാപകരോ പങ്കെടുത്തിരുന്നില്ലെന്നും സഹോദരിമാര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam