
കോട്ടയം: കേരളാ കോൺഗ്രസ് (എം) നെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത് തന്നെയെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി. ഇപ്പോൾ ഉണ്ടായത് സാങ്കേതിക തിരുത്തൽ മാത്രമാണ്. കോട്ടയം ജില്ലാ പഞ്ചായത്തിൽ നിലപാടിൽ മാറ്റമില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. രാഷ്ട്രീയ തിരുത്തല്‍ വരുത്താതെ ചർച്ചയില്ലെന്നും ജില്ലാ പഞ്ചായത്തിൽ കൂറ് മാറിയ വ്യക്തിക്ക് പ്രസിഡന്‍റ് പദവി നൽകണമെന്ന് പറയുന്നത് യുക്തിയില്ലായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് നിലപാട് മയപ്പെടുത്തുമ്പോഴും ഉറച്ച് നിൽക്കുകയാണ് ജോസ് കെ മാണി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചാൽ ജോസ് വിഭാഗത്തിന് മടങ്ങിവരാമെന്നാണ് യുഡിഎഫിന്റെ സമ്പൂർണ്ണ യോഗത്തിന് ശേഷം രമേശ് ചെന്നിത്തല പറഞ്ഞത്. എന്നാൽ യുഡിഎഫിന്റേത് സാങ്കേതിക തിരുത്തൽ മാത്രമാണെന്നും രാഷ്ട്രീയതിരുത്തൽ ഉണ്ടായില്ലെന്നും വ്യക്തമാക്കി രാജിവയ്ക്കില്ലെന്ന് ജോസ് കെ മാണി ആവർത്തിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) ന്റെ നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസ് (എം) നെ പുറത്താക്കി എന്ന യുഡിഎഫ് പ്രഖ്യാപനം വന്നിട്ട് മൂന്ന് ദിവസം പിന്നിടുകയാണ്. കെ എം മാണിയുടെ പ്രസ്ഥാനത്തോട് കാട്ടിയത് കടുത്ത അനീതിയാണ് എന്ന വികാരം ഉയര്‍ന്നിട്ടും ഒരു തിരുത്തും ഇതിനിടയില്‍ വന്നില്ല. ഇന്ന് യുഡിഎഫിന്റേതായിട്ട് വന്നിരിക്കുന്ന പ്രഖ്യാപനത്തില്‍പ്പോലും രാഷ്ട്രീയ നിലപാടില്‍ ഒരു തിരുത്തും ഉണ്ടായിട്ടില്ല. പുറത്താക്കിയതിനെക്കുറിച്ച് വെറുതെ സാങ്കേതിക തിരുത്ത് എന്ന് പറഞ്ഞിട്ട് പഴയ രാഷ്ട്രീയ നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് ജോസ് കെ മാണി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam