ജോസ് മോന്‍റെ കൊല്ലം എഴുകോണിലെ വീട്ടിൽ വിജിലന്‍സ് നടത്തിയ റെയ്ഡിൽ ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും കണ്ടെത്തിയിരുന്നു
കോട്ടയം: കൈക്കൂലി കേസിൽ (bribery case)പ്രതിയായ മലിനീകരണ നിയന്ത്രണ ബോർഡ് (pollution control board)ഉദ്യോഗസ്ഥൻ ജോസ് മോൻ (jose mon)ജോലിയിൽ തിരികെ എത്തി. കോഴിക്കോട് ഓഫിസിൽ ആണ് ഇന്നലെ ജോലിയിൽ പ്രവേശിച്ചത്. ഡെപ്യൂട്ടഷനിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥ തിരികെ വന്നപ്പോഴാണ് ജോസ്‌മോനെ കോഴിക്കോട്ടേക്ക് മാറ്റിയത്. ഇയാൾക്കെതിരെ വിജിലൻസ് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വിശദീകരിക്കുന്നു. അതേസമയം കോഴിക്കോടാണ് ജോലിയിൽ പ്രവേശിച്ചതെങ്കിലും ഇന്നലെ തന്നെ ജോസ് മോനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയെന്നും പിസിബി ചെയർമാൻ പറഞ്ഞു.
ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകാൻ സ്ഥാപനത്തിന്‍റെ ഉടമയിൽ നിന്ന് അന്ന് ജില്ലാ ഓഫിസറായിരുന്ന ജോസ് മോൻ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ഉയർന്നിരുന്നു. തുടർന്ന് വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. ജോസ് മോന്‍റെ കൊല്ലം എഴുകോണിലെ വീട്ടിൽ വിജിലന്‍സ് നടത്തിയ റെയ്ഡിൽ ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും കണ്ടെത്തിയിരുന്നു. കൊല്ലത്ത് നിർമ്മാണം നടക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്‍റെ രേഖകളും വാഗമണ്ണിൽ നിർമ്മാണം നടക്കുന്ന റിസോർട്ട് രേഖകളും കണ്ടെടുത്തിരുന്നു. ഒന്നര ലക്ഷം രൂപയും അമേരിക്കൻ ഡോളർ അടക്കം വിദേശ കറൻസികളും വീട്ടിൽ നിന്ന് അന്ന് വിജിലൻസ് പിടിച്ചെടുത്തു. കോട്ടയം ജില്ലാ ഓഫീസർ എ എം ഹാരിസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ജോസ് മോന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.