ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടേത് സമൂഹത്തിന് വേണ്ടി സമർപ്പിച്ച ജീവിതമെന്ന് പ്രധാനമന്ത്രി

By Web TeamFirst Published Jun 27, 2020, 12:13 PM IST
Highlights

സ്ത്രീകളുടെ ഉന്നമനത്തിലും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുമായി മെത്രൊപ്പൊലീത്ത വഹിച്ച പങ്ക് വലുതാണ്. മാർതോമ സഭയ്ക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണ്ണായക പങ്കുണ്ട്

തിരൂർ: ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ ജീവിതം സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഉന്നമനത്തിനായി സമർപ്പിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെത്രാപ്പൊലീത്തയുടെ നവതി ആഘോഷം വീഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകളുടെ ഉന്നമനത്തിലും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുമായി മെത്രൊപ്പൊലീത്ത വഹിച്ച പങ്ക് വലുതാണ്. മാർതോമ സഭയ്ക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണ്ണായക പങ്കുണ്ട്. ഇന്ത്യൻ മൂല്യങ്ങളിൽ അടിസ്ഥാനമായാണ് മാർതോമ സഭ നിൽക്കുന്നതെന്നത് അഭിമാനകരമായ കാര്യം. സഭ ദേശീയ ഐക്യത്തിന് നൽകുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം പ്രകീർത്തിച്ചു.

കൊവിഡ് 19 നെതിരെ ഇന്ത്യ ശക്തമായി പോരാട്ടമാണ് നടത്തുന്നത്. രോഗബാധയുടെ തുടക്കത്തിൽ ഇന്ത്യയിൽ ഇത് വളരെയധികം നാശം വിതയ്ക്കുമെന്നാണ് ചിലർ പറഞ്ഞത്. എന്നാൽ സർക്കാരിന്റെ ഇടപെടൽ അതിനെ തടഞ്ഞു. ലോക്ക്ഡൗണും തുടർന്ന് സർക്കാർ സ്വീകരിച്ച നിലപാടുകളും രോഗവ്യാപനം കുറയാൻ കാരണമായി. യൂറോപ്യൻ രാജ്യങ്ങളേക്കാൾ കുറവാണ് ഇന്ത്യയിലെ മരണനിരക്ക്. രാജ്യത്ത് കൊവിഡ് രോഗം ബാധിച്ചവർ രോഗമുക്തരാവുന്ന തോത് ഉയർന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മറുപടി പ്രസംഗത്തിനിടെ മർത്തോമ സഭാധ്യക്ഷൻ വിതുമ്പി. ആശംസകളറിയിച്ചവരോട് നന്ദി പറഞ്ഞ അദ്ദേഹം, ഒപ്പമുള്ളവർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും വ്യക്തമാക്കി. മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മൽപ്പാന്റെ കുടുംബമായ പാലക്കുന്നത്ത് തറവാട്ടിൽ 1931 ജൂൺ 27 നായിരുന്നു ജനനം. മാർ ഫിലിപ്പോസ് ക്രിസോസ്റ്റം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് സ്ഥാനം ഒഴിഞ്ഞപ്പോഴാണ് സഭ അധ്യക്ഷ പദത്തിലെത്തിയത്. വിശ്വാസത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും വിട്ടു വീഴ്ചയില്ലാത്ത നിലപാടെടുത്ത തിരുമേനിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ, മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള രാഷ്ട്രീയ സാമൂഹിക സാമുധായിക രംഗത്തെ പ്രമുഖ‍ർ ആശംസ അറിയിച്ചു

click me!