
ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന നഴ്സുമാർക്ക് നീതി ലഭിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ആതുര ചികിത്സാരംഗത്ത് മികവ് തെളിയിച്ചവർക്കുള്ള ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലെൻസ് അവാർഡ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഴ്സിംഗ് മേഖലയിലുള്ളവർക്ക് അംഗീകാരം നൽകുന്നതിലൂടെ മേഖലയിലെ പ്രശ്നങ്ങൾ മുന്നോട്ടു കൊണ്ടുവരാൻ കൂടി സാധിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ നഴ്സിംഗ് എക്സലൻസ് അവാർഡിനെ അഭിനന്ദിച്ച് അദ്ദേഹം പറഞ്ഞു.
നഴ്സുമാരുടെ വേതനം സംബന്ധിച്ച പ്രശ്നങ്ങൾ ദീർഘ നാളായി തുടരുകയാണ്. നഴ്സുമാരുടെ വേതനം സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയെങ്കിലും കേരളത്തിലെ സ്വകാര്യ മാനേജ്മെന്റുകളുടെ നിലപാട് ദൗർഭാഗ്യകരം ആയതിനാൽ കിടക്കയുടെ എണ്ണത്തിൽ വെള്ളം ചേർക്കാൻ മാനേജ്മെന്റുകൾക്ക് ആകുന്നുണ്ട്. തൊഴിലെടുക്കുന്നവർക്ക് കേരളം എപ്പോഴും മാതൃകയാണ്. എന്നാൽ കേന്ദ്രത്തിന്റെ തീരുമാനത്തെ പൂർണമായി നടപ്പാക്കാൻ കേരളത്തിനും ആയില്ല.
മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കി ഇല്ലെങ്കിലും മിനിമം വേതനം ഉറപ്പാക്കാൻ കേരളത്തിലെ ആശുപത്രികൾ തയ്യാറാകണം... മിനിമം വേതനം നൽകാത്തവർക്കെതിരെ നടപടി പാടില്ല എന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയാണ് നമുക്ക് വെല്ലുവിളി. ഈ വിധിയെ ചോദ്യം ചെയ്ത് നഴ്സുമാർക്ക് നീതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ട് വരണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. നഴ്സുമാർക്ക് നീതി ലഭിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാരിന്റ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശത്തെ നഴ്സിംഗ് മേഖലയിലെ മലയാളി നഴ്സുമാരുടെ പങ്ക് വലുതാണ്. ഈ അവാർഡ് അതുര ശുശ്രൂഷ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഉള്ള അംഗീകാരമാണെന്നും വി.മുരളീധരൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലെൻസ് അവാർഡിന് കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലാണ് വേദി ആകുന്നത്. സംസ്ഥാനത്തെ നഴ്സുമാരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആറ് പേർക്കാണ് അവാർഡ് സമ്മാനിക്കുക.
പുതുതായി നഴ്സിംഗ് മേഖലയിൽ പ്രവേശിച്ചവർക്കായി റൈസിംഗ് സ്റ്റാർ അവാർഡ്. ആതുരസേവന രംഗത്തേക്ക് യുവതി യുവാക്കളെ കൈപിടിച്ചുയർത്തുന്ന നഴ്സിംഗ് അധ്യാപകർക്കായി ബെസ്റ്റ് ടീച്ചർ അവാർഡ്. കർമ്മരംഗത്ത് മികവ് തെളിയിച്ച നഴ്സിന് ക്ലിനിക്കൽ എക്സലൻസ് അവാർഡ് . ഭരണ മികവിന് നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ അവാർഡ്. തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്ക് ആതുര ചികിത്സരംഗത്ത് ചിലവിട്ടവർക്കായി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. ഇത് കൂടാതെ നഴ്സിംഗ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നഴ്സിന് സെപ്ഷ്യൽ ജൂറി അവാർഡും സമ്മാനിക്കും.
ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ അവാർഡുകൾ സമ്മാനിക്കും. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയുമടങ്ങുന്നതാണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. മറ്റ് കാറ്റഗറികളിൽ വിജയികളാകുന്നവർക്ക് അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും സമ്മാനിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam