ചാകര പ്രതീക്ഷയിൽ ആയിരത്തോളം യാനങ്ങൾ കടലിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. നിരോധന കാലയളവിൽ പരമ്പരാഗത യാനങ്ങൾക്ക് മികച്ച മത്സ്യം ലഭിച്ചതിനാൽ ഇത്തവണയും വൻതോതിൽ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

കൊല്ലം: സംസ്ഥാനത്ത് മൺസൂൺ കാലയളവിൽ ഏർപ്പെടുത്തിയിരുന്ന 52 ദിവസത്തെ ട്രോളിങ് നിരോധനം വെള്ളിയാഴ്ച അർധരാത്രിയോടെ അവസാനിക്കും. ജൂൺ ഒൻപതിന് ആരംഭിച്ച ട്രോളിങ് നിരോധനം ജൂലൈ 31 അർധരാത്രിയോടെയാണ് അവസാനിക്കുന്നത്. കടലോളം പ്രതീക്ഷയുമായി സംസ്ഥാനത്ത് ആയിരത്തോളം യാനങ്ങൾ ചാകരക്കോള് കൊയ്യാൻ കടലിലേക്ക് ഇറങ്ങാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. ട്രോളിങ് നിരോധനകാലയളവിൽ പരമ്പരാഗത യാനങ്ങൾക്ക് മികച്ച രീതിയിൽ മത്സ്യം ലഭിച്ചിരുന്നതിനാൽ വൻതോതിൽ ചാകര ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. കരിക്കാടി, കഴന്തൻ ചെമ്മീൻ, ഓണക്കണവ, ഒട്ടുകണവ, പേക്കണവ, കിളിമീൻ, ഉലുവ, കണ്ണൻ അയല തുടങ്ങിയവ ധാരാളമായി ലഭിക്കുമെന്നാണ് വിലയിരുത്തൽ.

വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ബോട്ടുകൾ നീണ്ടകര പാലത്തിന് സമീപത്തേക്ക് എത്തിക്കും. തുടർന്ന് പാലത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന ചങ്ങല അഴിച്ചുമാറ്റി രാത്രി 12 മണിക്ക് ശേഷം ബോട്ടുകൾ കടലിലേക്ക് പുറപ്പെടും. കടലിൽ പോകുന്നവരും ഹാർബറുകളിലും ഐസ് ഫാക്ടറികളിലും ജോലി ചെയ്യുന്നവരുമായ ഇതരസംസ്ഥാന തൊഴിലാളികളിൽ 80 ശതമാനം പേരും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തിരിച്ചെത്തിയിട്ടുണ്ട്. ബാക്കിയുള്ളവർ വെള്ളി, ശനി ദിവസങ്ങളിലായി മടങ്ങിയെത്തും. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ഹാർബറുകളും സമീപത്തെ വ്യാപാര സ്ഥാപനങ്ങളും സജീവമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പരമ്പരാഗത മോട്ടോർ ഘടിപ്പിക്കാത്ത ബോട്ടുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. നിരോധനത്തിന്റെ ഭാഗമായി മെയ് 15 മുതൽ എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകളും തുറന്നിരുന്നു.