
തിരുവനന്തപുരം: സൂര്യന്‍ ഓംകാരം മന്ത്രിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്തതെന്ന അവകാശത്തോടെയുള്ള വീഡിയോ ട്വീറ്റ് ചെയ്ത കിരണ്‍ ബേദിയെയും ജെഎന്‍യു ക്യാംപസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ സെന്‍കുമാറിനെയും വിമര്‍ശിച്ചും പരിഹസിച്ചും കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല.
കിരൺ ബേദിയെ ഇന്ത്യൻ പൊലീസ് സർവീസിന്റെ അഭിമാന വനിതയെന്നും ടിപി സെൻകുമാറിനെ നട്ടെല്ലുള്ള ഡിജിപിയെന്നും കരുതിയ കാലത്തെയോർത്ത് തലയിൽ കൈവയ്ക്കുകയാണ് തന്നെപ്പോലുള്ളവരെന്ന് ചാമക്കാല ഫേസ്ബുക്കില്‍ കുറിച്ചു.
വാസ്തവത്തിൽ സംഘിത്തരം ഒരു മനോരോഗമാണ്. മനുഷ്യന്റെ വിദ്യാഭ്യാസവും വിവരവും വിവേചനബുദ്ധിയുമെല്ലാം അത് കാർന്നെടുക്കും. അപ്പോൾ പിന്നെ സൂര്യൻ ഓം ഉച്ചരിക്കുന്നതായി കിരൺ ബേദിക്ക് തോന്നും. മനുഷ്യനെക്കാൾ വലുത് മതമാണെന്ന് ഗുരുവിന്റെ നാട്ടിൽ സെൻകുമാറിനും തോന്നും ചാമക്കാല പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
കിരൺ ബേദിയുടെ സൂര്യനും സെൻകുമാറിന്റെ കോണ്ടവും !
കിരൺ ബേദി, ഇന്ത്യൻ പൊലീസ് സർവീസിന്റെ അഭിമാന വനിത, ടി.പി സെൻകുമാർ നട്ടെല്ലുള്ള ഡിജിപി ......
ഇങ്ങനെയൊക്കെ കരുതിയ കാലത്തെയോർത്ത് തലയിൽ കൈവയ്ക്കുകയാണ് എന്നെപ്പോലുള്ളവർ....
സൂര്യൻ ഓം ചൊല്ലുന്നു എന്ന് കിരൺ ബേദിയെ പോലൊരാൾ സമൂഹമാധ്യമത്തിൽ എഴുതുമ്പോൾ അപമാനിതമാവുന്നത് ഇന്ത്യയെന്ന രാജ്യമാണ്.
ഈ രാജ്യത്തെ ഏറ്റവും വലിയ മൽസരപരീക്ഷയിൽ (UPSC ) വിജയിച്ച വ്യക്തിയുടെ നിലവാരം ഇതാണെങ്കിൽ ബാക്കി ഇന്ത്യക്കാരൻ എന്തെന്നാവും മറ്റ് രാജ്യക്കാർ ചിന്തിക്കുക !
ഇവരൊക്കെ നേടിയ വിദ്യാഭ്യാസത്തിന് എന്തു ഗുണം !
വ്യാജവാർത്തകളുടെ കാലത്ത് അതിന്റെ പ്രചാരകനായി ഒരു മുൻ ഡിജിപി തന്നെയെത്തുന്നു.
JNU വിദ്യാർഥിനികൾ തലയിൽ കെട്ടുന്ന കോണ്ടത്തിന്റെ കെട്ടുകഥ സൈബർ പൊലീസിന്റെ കൂടി തലവനായിരുന്നയാളാണ് പടച്ചുവിടുന്നത്.
അറബി പഠിച്ചാലേ അമ്പലത്തിൽ ജോലി കിട്ടൂ എന്ന വ്യാജ പ്രചാരണവും നടത്തിയത് സെൻകുമാറാണ്.
അദ്ദേഹത്തെ വിമർശിച്ചാൽ പുലഭ്യവും.
വാസ്തവത്തിൽ സംഘിത്തരം ഒരു മനോരോഗമാണ്.
മനുഷ്യന്റെ വിദ്യാഭ്യാസവും വിവരവും വിവേചനബുദ്ധിയുമെല്ലാം അത് കാർന്നെടുക്കും.
അപ്പോൾ പിന്നെ സൂര്യൻ ഓം ഉച്ചരിക്കുന്നതായി കിരൺ ബേദിക്ക് തോന്നും.
മനുഷ്യനെക്കാൾ വലുത് മതമാണെന്ന് ഗുരുവിന്റെ നാട്ടിൽ സെൻകുമാറിനും തോന്നും.
മാഡം ബേദിയെപ്പോലുള്ളവരുടെ വാക്കുകേട്ട് സൂര്യൻ നാണം കൊണ്ട് ഇന്നാട്ടിൽ വരാതാകുമോ എന്തോ.....!
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam