ധീരനായ കമ്മ്യൂണിസ്റ്റാണ് ടിപി എന്ന് ലോകത്തോട് വിളിച്ചു പറയാൻ ഒരു നേതൃ തിട്ടൂരത്തെയും വിഎസ് ഭയന്നില്ല: കെ കെ രമ

Published : Oct 20, 2023, 10:18 AM ISTUpdated : Oct 20, 2023, 11:32 AM IST
ധീരനായ കമ്മ്യൂണിസ്റ്റാണ് ടിപി എന്ന് ലോകത്തോട് വിളിച്ചു പറയാൻ ഒരു നേതൃ തിട്ടൂരത്തെയും വിഎസ് ഭയന്നില്ല: കെ കെ രമ

Synopsis

ഒരു നാടാകെ വിറങ്ങലിച്ചു നിന്നപ്പോള്‍ ഒഞ്ചിയത്തെത്തി പിതൃതുല്യമായ സ്നേഹത്തോടെ വിഎസ് ചേർത്ത് പിടിച്ചു. അന്ന് പകർന്ന സമാശ്വാസത്തിന്റെ കൂടി ബലത്തിലാണ് ചിതറിപ്പോയ പലതും ഈ നാട് വീണ്ടെടുത്തതെന്ന് കെ കെ രമ

കോഴിക്കോട്: ഇന്ന് നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് ആശംസകളുമായി വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമ. വിപ്ലവോജ്വലവും ആവേശകരവുമായ സമരധന്യ ജീവിതം ഒരു നൂറ്റാണ്ടിന്റെ പൂർണതയെ തൊടുമ്പോൾ സ്നേഹത്തോടെ, ആദരവോടെ, വിപ്ലവാഭിവാദ്യങ്ങളോടെ പിറന്നാൾ ആശംസകൾ എന്ന് കെ കെ രമ ഫേസ് ബുക്കില്‍ കുറിച്ചു. 

ജനവിരുദ്ധർക്കും ചൂഷക ശക്തികൾക്കുമെതിരെ ഒത്തുതീർപ്പില്ലാതെ വിഎസ് പോരടിച്ചെന്ന് കെ കെ രമ കുറിച്ചു. ഒപ്പം പാർട്ടിക്കകത്തെ ജനവഞ്ചകർക്കെതിരെയും നയവ്യതിയാനങ്ങൾക്കെതിരെയുമുള്ള ആന്തരിക സമരമെന്ന കമ്മ്യൂണിസ്റ്റ് ബാധ്യത കൂടി നിർഭയം അദ്ദേഹം ഏറ്റെടുത്തു. ടി.പി രക്തസാക്ഷിയായ നാൾ ആ  ഭൗതിക ശരീരം സന്ദർശിക്കാനും ധീരനായ കമ്മ്യൂണിസ്റ്റാണ് ടി.പി എന്ന് ഈ ലോകത്തോട് വിളിച്ചു പറയാനും ഒരു നേതൃ തിട്ടൂരങ്ങളെയും വിഎസ് ഭയന്നില്ല. ഒരു നാടാകെ വിറങ്ങലിച്ചു നിന്നുപോയ അക്കാലത്ത് ഒഞ്ചിയത്തെത്തി പിതൃതുല്യമായ സ്നേഹത്തോടെ ചേർത്ത് പിടിച്ചത് ജീവിതത്തിലെ ദീപ്ത സ്മൃതികളിലൊന്നാണ്. അന്ന് പകർന്ന സമാശ്വാസത്തിന്റെ കൂടി ബലത്തിലാണ് ചിതറിപ്പോയ പലതും ഈ നാട് വീണ്ടെടുത്തതെന്നും കെ കെ രമ കുറിച്ചു

സമര ജീവിതം നൂറ്റാണ്ടിന്റെ നിറവിൽ: വിഎസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ

കുറിപ്പിന്‍റെ പൂര്‍ണരൂപം

കഠിന ജീവിതപരീക്ഷണങ്ങളുടെ ബാല്യവും ഒരു ദേശത്തിന്റെ ഭാവി നിർണയിച്ച പോരാട്ടങ്ങൾക്കൊപ്പം നടന്ന കൗമാര യൗവ്വനങ്ങളും രൂപപ്പെടുത്തിയ ഒരു മനുഷ്യായുസ്സിന്റെ ചുരുക്കപ്പേരാണ് വി. എസ്. അതുകൊണ്ടാണ്  കേരളം ആ പേര് ഇത്രമേൽ നെഞ്ചിലേറ്റുന്നത്. സമൂഹത്തിലെ ജനവിരുദ്ധർക്കും ചൂഷക ശക്തികൾക്കുമെതിരെ ഒത്തുതീർപ്പില്ലാതെ അദ്ദേഹം പോരടിച്ചു. ഒപ്പം പാർട്ടിക്കകത്തെ ജനവഞ്ചകർക്കെതിരെയും നയവ്യതിയാനങ്ങൾക്കെതിരെയുമുള്ള ആന്തരിക സമരമെന്ന കമ്മ്യൂണിസ്റ്റ് ബാധ്യത കൂടി നിർഭയം അദ്ദേഹം ഏറ്റെടുത്തു.

കോർപ്പറേറ്റ് വികസന നയങ്ങൾ പിറന്ന മണ്ണിൽ അഭയാർത്ഥികളാക്കുന്ന മനുഷ്യർ തുടങ്ങിവച്ച നവസാമൂഹ്യ സമരങ്ങളും പരിസ്ഥിതിക മുന്നേറ്റങ്ങളും കൂടിച്ചേർന്നതാണ് പുതിയ കാലത്തിൻറെ ഇടതുപക്ഷം എന്ന ബോധ്യത്തോടെ കേരളത്തിലെ നിരവധിയായ സമരഭൂമികളിൽ അദ്ദേഹം എത്തിച്ചേർന്നു. ദുർഘടമായ പാതകൾ താണ്ടി മലയോരങ്ങളിലും തീരദേശത്തും അദ്ദേഹമെത്തി. അധികാര രാഷ്ട്രീയം കണ്ടില്ലെന്ന് നടിച്ച പോർമുഖങ്ങൾക്ക് ഇന്ധനമായി. അതുതന്നെയാണ് വി.എസിനെ ജനതയുടെ ഉള്ളിലൊരു സമരേതിഹാസമായി മാറ്റിയത്. 

ടി.പി രക്തസാക്ഷിയായ നാൾ ആ  ഭൗതികശരീരം സന്ദർശിക്കാനും ധീരനായ കമ്മ്യൂണിസ്റ്റാണ് ടി.പി എന്നു ഈ ലോകത്തോട് വിളിച്ചു പറയാനും ഒരു നേതൃ തിട്ടൂരങ്ങളെയും അദ്ദേഹം ഭയന്നില്ല. ഒരു നാടാകെ വിറങ്ങലിച്ചു നിന്നു പോയ അക്കാലത്ത് ഒഞ്ചിയത്തെത്തുകയും പിതൃതുല്യമായ സ്നേഹത്തോടെയും ഒരു വിപ്ലവകാരിയുടെ സമചിത്തതയോടെയും ചേർത്ത് പിടിച്ചത് ജീവിതത്തിലെ ദീപ്ത സ്മൃതികളിലൊന്നാണ്. അന്ന് പകർന്ന സമശ്വാസത്തിന്റെ കൂടി ബലത്തിലാണ് ചിതറിപ്പോയ പലതും ഈ നാട് വീണ്ടെടുത്തത്.
വിപ്ലവോജ്വലവും ആവേശകരവുമായ ആ സമരധന്യജീവിതം ഒരു നൂറ്റാണ്ടിന്റെ പൂർണ്ണതയെ തൊടുമ്പോൾ  സ്നേഹത്തോടെ, ആദരവോടെ, വിപ്ലവാഭിവാദ്യങ്ങളോടെ പിറന്നാൾ ആശംസകൾ….
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒടുവിൽ ബാലമുരുകൻ പിടിയിൽ; വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്
കഴക്കൂട്ടത്തെ നാലു വയസുകാരന്‍റെ മരണത്തിൽ ദുരൂഹത; കഴുത്തിൽ അസ്വഭാവികമായ പാടുകള്‍, പോസ്റ്റ്‍മോര്‍ട്ടം ഇന്ന്