സ്വത്തിൽ 166% അനധികൃത വർധനവെന്ന് വിജിലൻസ്; ഇത് രാഷ്ട്രീയക്കളിയെന്നും പിന്നിൽ മുഖ്യമന്ത്രിയെന്നും ഷാജി

By Web TeamFirst Published Mar 23, 2021, 4:57 PM IST
Highlights

അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ല, അത് തെളിയിക്കാനാകും. വിജിലൻസ് തന്നെ പിന്തുടരുന്നതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നും കെ എം ഷാജി

കൊച്ചി: വിജിലൻസിന്‍റേത് രാഷ്ട്രീയക്കളിയെന്ന് കെ എം ഷാജി എംഎല്‍എ.  തെരഞ്ഞെടുപ്പ് രംഗത്ത് നിൽക്കുന്ന തന്നെ തകർക്കാനാണ് ശ്രമമെന്നാണ് ഷാജിയുടെ വാദം. കോടതിയിൽ കൊടുത്ത രഹസ്യ റിപ്പോർട്ട് ചോർത്തി  മാധ്യമങ്ങൾക്ക് നൽകുന്നു. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ല, അത് തെളിയിക്കാനാകും. വിജിലൻസ് തന്നെ പിന്തുടരുന്നതിന് പിന്നിൽ മുഖ്യമന്ത്രിയാണ്. എന്ത് കളി ഉണ്ടായാലും കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും ഷാജി പറഞ്ഞു.

ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍ വരവിനേക്കാൾ 166 ശതമാനത്തിന്‍റെ വർധനവുണ്ടായതായാണ് വിജിലൻസ് കണ്ടെത്തൽ. 2011മുതൽ 2020 വരെയുള്ള കണക്ക് പ്രകാരം ഷാജിക്ക് 88,57,000 രൂപ വരവുളളതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. 32,19,000 രൂപ ഇക്കാലയളവിൽ ഷാജി ചെലവാക്കിയിട്ടുണ്ട്. എന്നാൽ രണ്ട് കോടി 3 ലക്ഷത്തിൽ പരം രൂപ ഇക്കാലയളവിൽ ഷാജി സമ്പാദിച്ചതായാണ് വിജിലൻസ് കണ്ടെത്തൽ. കണ്ടെത്തൽ അടങ്ങിയ റിപ്പോർട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. 

ഷാജിക്കെതിരായി കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും വിജിലന്‍സ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. അതേസമയം ഉന്നത സ്വാധീനമുള്ള കെ എം ഷാജി തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഉടൻ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരൻ അഡ്വ. എം ആർ ഹരീഷ് കോടതിയെ സമീപിച്ചു.

click me!