സ്വന്തം മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയോട് പക എന്തിന്? മുരളീധരന് ഇടുങ്ങിയ മനഃസ്ഥിതിയെന്ന് ശ്രീമതി

Published : Dec 30, 2021, 08:10 PM ISTUpdated : Dec 30, 2021, 08:11 PM IST
സ്വന്തം മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയോട് പക എന്തിന്? മുരളീധരന്  ഇടുങ്ങിയ മനഃസ്ഥിതിയെന്ന് ശ്രീമതി

Synopsis

''തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ പിന്തുടർന്ന് വാക്കുകൾ കൊണ്ട് വേട്ടയാടുന്നത് മര്യാദയല്ലെന്ന് മുരളീധരനോട് പറയാൻ കോൺഗ്രസിൽ ആരുമില്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെങ്കിലും അത് പറഞ്ഞുകൊടുക്കണം''

കണ്ണൂർ: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെയുള്ള കെ മുരളീധരൻ എംപിയുടെ പരാമർശങ്ങളെ വിമർശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം പി കെ ശ്രീമതി. സ്വന്തം മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയോട് കെ മുരളീധരൻ എംപി എന്തിനാണിങ്ങനെ പകയോടെ പെരുമാറുന്നതെന്ന് ശ്രീമതി ചോദിച്ചു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ പിന്തുടർന്ന് വാക്കുകൾ കൊണ്ട് വേട്ടയാടുന്നത് മര്യാദയല്ലെന്ന് മുരളീധരനോട് പറയാൻ കോൺഗ്രസിൽ ആരുമില്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെങ്കിലും അത് പറഞ്ഞുകൊടുക്കണം. 

രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ മേയറുടെ ഡ്രൈവർക്കുണ്ടായ ഒരു പിശകിന് മേയറെ പഴിക്കുന്നത് എന്തിനാണ്? മേയറല്ലല്ലോ വാഹനം ഓടിക്കുന്നത്. മുരളീധരന്റെ ഡ്രൈവർക്ക് തെറ്റുപറ്റിയാൽ പഴി മുരളീധരനാണോ? രാഷ്ട്രപതി എത്ര വാത്സല്യത്തോടെയാണ് ആര്യയോട് പെരുമാറിയത്. ആര്യയെപ്പോലൊരു പെൺകുട്ടിയോട് രാഷ്ട്രപതി കാണിച്ച വാത്സല്യവും സ്നേഹവുമൊന്നും മുരളീധരനിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. അതിനുള്ള ഹൃദയവിശാലതയും നന്മയുമൊന്നും മുരളിക്കില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുന്ന ആർക്കും മനസിലാകും.

എങ്കിലും പകയും ശത്രുതയും ഇങ്ങനെ പരസ്യമായി പ്രകടിപ്പിക്കാതിരിക്കയെങ്കിലും ചെയ്തുകൂടേയെന്നും മുൻ മന്ത്രി ചോദിച്ചു. മുഖ്യമന്ത്രിക്കും ശശി തരൂർ എംപിക്കുമെതിരെ അദ്ദേഹം നടത്തുന്ന പ്രസ്താവനകളും അതിരുവിടുന്നുവെന്ന് ദയവായി ആരെങ്കിലും അദ്ദേഹത്തെ ഉപദേശിക്കണം. മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങൾ അന്ധവിശ്വാസത്തിലും വിദ്വേഷത്തിലും നിന്നുണ്ടായതാണ്. സംഘപരിവാറുകാർ ശബരിമല പ്രക്ഷോഭകാലത്തും മറ്റും പറഞ്ഞത് തന്നെയാണിപ്പോൾ മുരളിയും ആവർത്തിക്കുന്നത്.

ശകുനവും വിശ്വാസവുമൊക്കെ പറഞ്ഞ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന മുരളി സോണിയാ ഗാന്ധി കോൺഗ്രസിന്റെ പതാക ഉയർത്തുമ്പോൾ പൊട്ടിവീണതിനെ എങ്ങനെ കാണുമെന്നാണ് ഭയപ്പെടുന്നത്. സോണിയ ഗാന്ധിയെയും അപശകുനമായി കണക്കാക്കുമോ? സോണിയയെ പണ്ട് മദാമ്മ എന്ന് വിളിച്ചാക്ഷേപിച്ചയാളാണല്ലോ മുരളി. അതോർത്താൽ ആര്യയെ ആക്ഷേപിച്ചതിൽ അത്ഭുതമില്ല. ശകുനം പിഴച്ച സ്ഥിതിക്ക് കോൺഗ്രസിന്റെ പതനം ഭയന്ന് മുരളി ഇനി ബിജെപിയിൽ ചേരുമോയെന്നും ശ്രീമതി ചോദിച്ചു.

തരൂരിനെപ്പോലുള്ളവരെ താങ്ങാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന മുരളിയുടെ പ്രസ്താവനയിൽ കാര്യമില്ലാതില്ല. സ്വന്തം അഭിപ്രായവും ലോക പരിചയവും വിശാല വീക്ഷണവുമുള്ളവരെയൊന്നും സുധാകര-മുരളിമാരെപ്പോലുള്ള ഇടുങ്ങിയ മനഃസ്ഥിതിക്കാർ മാത്രമുള്ള കോൺഗ്രസിന് താങ്ങാൻ മാത്രമല്ല, സഹിക്കാനുമാവില്ല. പക്ഷെ, മുരളി മനസിലാക്കേണ്ട ഒരു കാര്യമുണ്ട്; സംസ്കാരമുള്ള ഒരു ജനതക്ക് മുരളിയേയും സഹിക്കാൻ വലിയ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കയാണെന്നും അവർ കുറിച്ചു.

തിരുവനന്തപുരം മേയർക്ക് വിവരമില്ലെന്നുള്ള മുരളീധരന്റെ പ്രസ്താവന വലിയ വിവാദമാണ് ഉണ്ടാക്കിയിട്ടുള്ളത്.  കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാർ കയറിപ്പോയെന്ന വാർത്ത ഉന്നയിച്ചാണ് മുരളീധരൻ ആര്യാ രാജേന്ദ്രനെതിരെ അതിരൂക്ഷവിമർശനം നടത്തിയത്. തിരുവനന്തപുരം മേയർക്ക് വിവരമില്ലെന്ന് ഇപ്പോൾ മനസ്സിലായെന്ന് മുരളീധൻ പറഞ്ഞിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും
ഒരു പോസ്റ്റൽ ബാലറ്റിൽ ആര്‍ക്കും വോട്ടില്ല, ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന്, പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്