
കൊച്ചി: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കടുത്ത ഭാഷയിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വാർത്ത വായിക്കുന്നത് തന്നെയായിരുന്നില്ലേ നല്ല തൊഴിലെന്നും വീണ ജോർജിന് മന്ത്രിപ്പണി പറ്റിയതാണോയെന്നും മുരളീധരൻ ചോദിച്ചു. കൊച്ചിയിലെ മാലിന്യ പ്രശ്നത്തിൽ കോർപ്പറേഷന്റെ അനാസ്ഥക്കെതിരെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നടത്തിയ വാഹനജാഥയുടെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.
അതേസമയം, കെഎംഎസ്‍സിഎൽ തീപിടുത്തത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചിരുന്നു. കൊവിഡ് കാലത്ത് വാങ്ങിയ ഒന്നും കത്തിനശിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സമഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക സമിതി അന്വേഷിക്കണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം ഏകോപിപ്പിക്കും.
'ഇത് സംബന്ധിച്ച് കെഎംഎസ്‍സിഎൽ പ്രാഥമികമായ റിപ്പോർട്ട് സർക്കാരിന് നൽകിയിട്ടുണ്ട്. കെഎംഎസ്‍സിഎൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത് പ്രചരിക്കുന്ന വാർത്തകളോ പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങളിലോ ഒരു വാസ്തവവുമില്ല, കൊവിഡുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു വസ്തുവും ഇതുമായി ബന്ധപ്പെട്ട് കത്തിനശിക്കുകയോ കത്തുകയോ ചെയ്തിട്ടില്ല എന്നുള്ളതാണ്. ബാക്കി കാര്യങ്ങൾ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ റിപ്പോർട്ട് വന്നതിന് ശേഷം പറയാം. പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കും അന്വേഷണം ഏകോപിപ്പിക്കുക''. വീണ ജോർജ് വാർത്താസമ്മേളനത്തിൽ വിശദമാക്കി.
മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിലെ തീപ്പിടുത്തത്തിൽ ഗുരുതര ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് വന്നിരുന്നു. തീപ്പിടിത്തത്തിന് കാരണം ക്ലോറിൻ സാന്നിധ്യം കൂടുതലുള്ള ബ്ലീച്ചിങ് പൗഡർ ആണെന്നാണ് വിവരം പുറത്ത് വന്നത്. ഇത് കൊവിഡ് കാലത്തെ അഴിമതി ഇടപാടുകളിലെ തെളിവുകൾ നശിപ്പിക്കാൻ ബോധപൂർവ്വം വാങ്ങി സംഭരിച്ചതാണെന്ന സംശയമുണ്ടെന്നാണ് സതീശൻ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam