
തിരുവനന്തപുരം: കോൺഗ്രസിലെ കാര്യങ്ങൾ സംബന്ധിച്ചുള്ള തന്റെ അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുന്നതായി കെ മുരളീധരൻ. സർക്കാരിനെതിരായ സമരം കോൺഗ്രസ് നിർത്തിവച്ചെന്ന പ്രതീതി തന്നെയാണുണ്ടായത്. രാഷ്ട്രിയകാര്യ സമിതി അംഗങ്ങളെ ഫോണിൽ ചർച്ച നടത്താമായിരുന്നു. കെപിസിസി പ്രസിഡന്റെന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രനോട് വിയോജിപ്പുണ്ട്. എന്നാൽ, പാർട്ടിയിലേക്ക് മടങ്ങി വരാൻ തന്നെ സഹായിച്ചതിൽ അദ്ദേഹത്തിനോട് കടപ്പാടുണ്ടെന്നും മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ സമിതി സ്ഥിരം സംവിധാനമെന്നാണ് അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതുകൊണ്ട് അതിന് പ്രസക്തിയില്ലെന്ന് ഇപ്പോൾ മുല്ലപ്പള്ളി പറയുന്നതെന്താണെന്നറിയില്ല. തനിക്ക് പരാതിയില്ല. കെപിസിസി പ്രസിഡണ്ടുമായി ഇതു സംബന്ധിച്ച് ഇനി ചർച്ചയ്ക്കില്ല. അദ്ദേഹത്തെ മോശക്കാരനാക്കാനില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ 2001 ആവർത്തിക്കാൻ മികച്ച സ്ഥാനാർത്ഥികളെ നിർത്തണം. തന്റെ രാജി സംബന്ധിച്ച് പറയേണ്ട കാര്യങ്ങൾ മാത്രമാണ് താൻ പറഞ്ഞത്. ഇനി വിവാദങ്ങൾക്കില്ല. ഇരട്ട പദവി വഹിക്കുന്നവർ സ്ഥാനം ഒഴിയുന്ന കാര്യം സ്വയം തീരുമാനിക്കണം. ഒരാൾക്ക് ഒരു പദവി എന്നതിൽ ഉറച്ചു നിൽക്കുന്നെന്നും മുരളീധരൻ പറഞ്ഞു.
സർക്കാരിനെതിരായ പ്രതിഷേധ സമരം നിർത്തി വച്ച കോൺഗ്രസ് തീരുമാനത്തെ വിമർശിച്ച കെ മുരളീധരന് മറുപടിയുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു. സമരം അവസാനിപ്പിച്ചതിൽ തെറ്റില്ല എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. സംസ്ഥാനത്തിൻ്റെ പൊതുതാത്പര്യം മാനിച്ചായിരുന്നു തീരുമാനം. ആരെയും ഭയപ്പെടുന്നില്ല. അങ്ങിനെ കരുതുന്നവർക്ക് തെറ്റി. സംഘടനാപരമായ വിവാദങ്ങൾക്കില്ല. എം പിമാർ നിഴൽ യുദ്ധം നടത്തരുത്. സംയമനവും അച്ചടക്കവും പാലിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും മുരളീധരൻ രംഗത്തെത്തിയത്.
Read Also: 'ആരെയും ഭയപ്പെടുന്നില്ല, അങ്ങിനെ കരുതുന്നവർക്ക് തെറ്റി'; കെ മുരളീധരന് മറുപടിയുമായി മുല്ലപ്പള്ളി...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam