
തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല. ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരിടത്ത് നിന്നും മരുന്നിന്റെ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രിയുടെ അവകാശവാദം. മഴ ശക്തമായ സാഹചര്യത്തിൽ പകർച്ചവ്യാധി ഭീഷണി ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
സംസ്ഥാനം കടുത്ത പ്രളയക്കെടുതി നേരിടുന്നതിനിടെ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലി ഉയർന്ന വിവാദത്തിൽ ''ഊണ് കഴിക്കുന്നത് തെറ്റാണോ'' എന്നായിരുന്നു മന്ത്രി കെ മുരളീധരന്റെ പ്രതികരണം. ഇത്തരം വിവാദങ്ങൾ വിഷയ ദാരിദ്ര്യത്തിന്റെ ഭാഗമാണെന്നും ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്നും മുരളീധരൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ വിവാദ ഹെലികോപ്റ്റർ യാത്രയിലെ വിവാദം അനാവശ്യമാണ്. ഹെലികോപ്ടർ ആവശ്യത്തിന് ഉപയോഗിക്കാനുള്ളതാണ്. ഔദ്യോഗിക ആവശ്യത്തിനാണ് ഉപയോഗിച്ചത്. പോകുന്ന വഴിയിയിൽ ഭാര്യ പിതാവിനെ കണ്ടതാണെന്നാണ് മുരളീധരന്റെ ന്യായീകരണം.
കേരളത്തിൽ കനത്ത മഴക്കെടുതി തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങളുടെ വീട്ടിൽ നടന്ന ഉച്ചഭക്ഷണ സൽക്കാരത്തിൽ മുഖ്യമന്ത്രി പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്. സംസ്ഥാനം കനത്ത പ്രളയഭീതിയിലും ദുരന്തത്തിലും വലയുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പകരം മുഖ്യമന്ത്രി വിരുന്നുകളിൽ പങ്കെടുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ദുരന്ത നിവാരണ സംവിധാനങ്ങളുടെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണിതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ കുറ്റപ്പെടുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam