അഭിപ്രായം പറയുമ്പോള്‍ കേള്‍ക്കാൻ മനസ്സില്ല, ഇത് പട്ടാളഭരണമല്ല ജനാധിപത്യ പാര്‍ട്ടിയാണ്; അനിൽകുമാർ പറയുന്നു

By Web TeamFirst Published Sep 14, 2021, 3:31 PM IST
Highlights

അഭിപ്രായം പറയുമ്പോൾ കേള്‍ക്കാൻ മനസ്സില്ലാത്ത നേതൃത്വമാണ് ഇപ്പോഴത്തേത്, അതു തന്നെയാണ് രാഹുൽ ഗാന്ധിയും ചെയ്യുന്നതെന്നാണ് അനിൽകുമാറിന്റെ ആക്ഷേപം

തിരുവനന്തപുരം: കെപിസിസിയുടെ പുതിയ നേതൃത്വം നേതാക്കളെ അപമാനിക്കുന്നുവെന്ന് കെ പി അനിൽകുമാർ. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടി വിട്ടു പോകണമെന്നു വരെ പറഞ്ഞുവെന്നാണ് അനിൽകുമാറിന്റെ വിമർശനം. തെരഞ്ഞെടുപ്പിലെ വീഴ്ചയ്ക്കുറിച്ച്  മുന്‍ കൂട്ടി പറഞ്ഞിട്ടും നേതൃത്വം കേട്ടില്ലെന്നും അനിൽകുമാർ ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു. 

അഭിപ്രായം പറയുമ്പോൾ കേള്‍ക്കാൻ മനസ്സില്ലാത്ത നേതൃത്വമാണ് ഇപ്പോഴത്തേത്, അതു തന്നെയാണ് രാഹുൽ ഗാന്ധിയും ചെയ്യുന്നതെന്നാണ് അനിൽകുമാറിന്റെ ആക്ഷേപം. തോറ്റ് നാറി നാണം കെട്ട് നില്‍ക്കുകയാണ് കോണ്‍ഗ്രസ്, ആളുകളെ ചേര്‍ത്ത് പിടിക്കലാണ് ,അകറ്റുന്നതല്ല രാഷ്ട്രീയം. 

അച്ചടക്കം പ്രധാനമാണ്, താൻ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നയാളാണ്. ഗ്രൂപ്പില്ലാതെ യൂത്ത് കോണ്‍ഗ്രസിനെ കൊണ്ടു പോയപ്പോള്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അസ്ഥികൂടമായി കിടന്ന സംഘടനയെ അന്തസ്സുള്ളതാക്കി മാറ്റി മന്ത്രിമാര്‍ക്കെിതിരെ വരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്.മതസാമുദായിക സംഘടനകള്‍ക്കെതിരെ  നിലപാട് എടുത്തു. പക്ഷേ താൻ  അച്ചടക്കമെന്ന് പറഞ്ഞ് ഉറഞ്ഞുതുള്ളിയില്ല. വാള്‍  കൊണ്ട് ഉറഞ്ഞുതുള്ളുന്നത് ഗുണ്ടായിസമാണ്. 

 

താൻ പറഞ്ഞാൽ കേള്‍ക്കാത്തവര്‍ പാര്‍ട്ടിയിൽ വേണ്ടെന്ന് സുധാകരൻ പറയുന്നുവെന്നാണ് അനിൽകുമാ‌‌ർ കുറ്റപ്പെടുത്തുന്നത്. സതീശനും സമാന സ്വരമാണ്. ഇത് പട്ടാളഭരണമല്ല, ജനാധിപത്യ പാര്‍ട്ടിയാണ്. താൻ ഏഷ്യാനെറ്റ് ന്യൂസിൽ അഭിപ്രായം പറയുമ്പോൾ ഡിസിസി പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചിട്ടില്ല. ആ സമയത്ത് അഭിപ്രായപ്രകടനം വിലക്കിയിട്ടില്ല. 

സതീശനും സുധാകരനും തന്നോട് എന്താണ് വിരോധമെന്ന് അറിയില്ലെന്നും തനിക്ക് ആരോടും വ്യക്തിവിരോധമില്ലെന്നും അനിൽകുമാർ പറയുന്നു. 

കെ സുധാകരൻ വന്നിട്ട് എന്ത് മലയാണ് മറിച്ചതെന്നാണ് അനിൽകുമാർ ചോദിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നത്തിൽ ഒരു സമരം പോലുമുണ്ടായില്ല. ഭയന്നാണ് സുധാകരനെ കെപിസിസി പ്രസിഡന്‍റാക്കിയതെന്നാണ് ആരോപണം. രാഹുലും കെ സി വേണുഗോപാലും ഭയന്നു. സുധാകരന്‍റെ ഭീഷണി ഹൈക്കമാന്‍ഡ് ഭയക്കുന്നുവെന്നാണ് അനിൽകുമാർ പറയുന്നത്. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തത് പോലെയാണ് സുധാകരൻ കെപിസിസി പിടിച്ചതെന്നാണ് അനിൽകുമാർ പറയുന്നത്.

രമേശിനെ അപമാനിച്ച് ഇറക്കിവിട്ടു. അത് കോണ്‍ഗ്രസിന്‍റെ മനസ്സിലേറ്റ മുറിവാണ്, ചെന്നിത്തല പറയുന്നതാണ് ശരി. നിയമസഭാ കക്ഷിയിൽ ചെന്നിത്തലയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നിട്ടും മാറ്റിയത് അജണ്ട അനുസരിച്ചാണ്. പല എംഎല്‍എമാരെയും വിളിച്ചു വരുത്തി  മെയിൽ അയപ്പിച്ചു. പാര്‍ലമെന്‍ററി പാര്‍ട്ടിക്ക് പകരം  രാഷ്ട്രീയകാര്യസമിതി അടക്കം വിളിച്ചു. ഇതെല്ലാം ചെന്നിത്തലയെ ഒഴിവാക്കാനായിരുന്നു. ചെന്നിത്തലയെ പരമാവധി അപമാനിച്ചു. ചെന്നിത്തലയ്ക്ക് ഇനിയും അപമാനം സഹിക്കേണ്ടി വരും. 

 

കെ മുരളീധരൻ മൈക്ക് കണ്ടാൽ എന്തും വിളിച്ചുപറയുന്ന ആളാണെന്നും അനിൽകുമാർ കുറ്റപ്പെടുത്തി. 

 

തെരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തിൽ ക്രമക്കേട്

കോഴിക്കോട്ടെ നേതാക്കളെക്കുറിച്ച് ഒരുപാട് അഴിമതിക്കഥകള്‍ വരാനുണ്ട്. ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തിൽ ക്രമക്കേട് നടന്നു. ആദ്യ ഫണ്ട് വിതരണം അറിഞ്ഞിരുന്നു, വിതരണം ചെയ്തു. എന്നാൽ  പിന്നേട് ഫണ്ട് വന്നതോ കൊടുത്തതോ താൻ അറിഞ്ഞിട്ടില്ല. തന്നെ ബോധപൂര്‍വം മാറ്റി നിര്‍ത്തി. കെപിസിസി ഫണ്ട് വിനിയോഗത്തിൽ പരിശോധന വേണം. 
 

അനിൽകുമാറുമായുള്ള തത്സമയ അഭിമുഖം ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസിൽ കാണാം

click me!