
തിരുവനന്തപുരം: വന്ദേഭാരത് എക്സപ്രസിന്‍റെ കണക്ക് പങ്കുവച്ച് കെ റെയിൽ അധികൃതരുടെ ഫേസ്ബുക്ക് കുറിപ്പ്. കേരളത്തിലെ ജനങ്ങൾക്ക് ധൃതിയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നാണ് കെ റെയിൽ ഫേസ്ബുക്ക് പേജിലൂടെ ചൂണ്ടികാട്ടുന്നത്. തിരുവനന്തപുരം - കാസർകോട് വന്ദേഭാരത് എക്സ്പ്രസ്സിന്‍റെ ആദ്യത്തെ ആറ് ദിവസത്തെ കണക്കുമായാണ് കെ റെയിൽ കുറിപ്പ്. ആറ് ദിവസത്തിൽ യാത്ര ചെയ്തത് 27000 പേരാണെന്നും വരുമാനം 2.7 കോടി രൂപയാണെന്നും കുറിപ്പിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. മെയ് 14 വരെ സീറ്റ് ബുക്കിങ് ഫുളാണെന്നും ഇത് ജനങ്ങൾക്ക് ധൃതിയുണ്ടെന്നതാണ് കാണിക്കുന്നതെന്നും കെ റെയിൽ കുറിപ്പിലൂടെ പറഞ്ഞുവച്ചിട്ടുണ്ട്.
കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസിന്‍റെ ആദ്യ ആഴ്ചയിലെ കണക്കുകളാണ് കെ റെയിലും പങ്കുവച്ചിരിക്കുന്നത്. ആദ്യത്തെ ആറ് ദിവസം കൊണ്ട് മാത്രം വന്ദേഭാരത് ടിക്കറ്റിനത്തിൽ മാത്രം നേടിയത് കോടികളാണ്. കൃത്യമായി പറഞ്ഞാൽ 2.7 കോടി രൂപയാണ് ആദ്യത്തെ ആറ് ദിവസം കൊണ്ട് വന്ദേഭാരത് എക്സ്പ്രസ് കേരളത്തിൽ നിന്ന് നേടിയത്. അതിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനുള്ളത് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിനായിരുന്നു. ഈ ഒരൊറ്റ ട്രിപ്പിന് വേണ്ടിയാണ് ഏറ്റവും കൂടുതൽ പേർ ബുക്ക് ചെയ്ത് ടിക്കറ്റ് എടുത്തത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിലൂടെ മാത്രം വന്ദേഭാരതിന് ലഭിച്ചത് 1.17 കോടി രൂപയാണ്. ഏപ്രിൽ 28 മുതൽ മെയ് 3 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ശേഷം ദിവസങ്ങളിലെ കണക്ക് വരും ദിവസങ്ങളിൽ പുറത്തുവരും.
അതേസമയം വന്ദേഭാരത് ബന്ധപ്പെട്ട് പുറത്തുവരുന്ന മറ്റൊരു വാർത്ത വന്ദേ ഭാരത് എക്‌സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി എത്തി എന്നതാണ്. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് സ്റ്റോപ്പ് അനുവദിക്കാത്തത് എന്നാണ് ഹർജിക്കാരന്‍റെ വാദം. തിരൂരിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേരള ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. ഈ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതിയിലെ ഹർജിക്കാരൻ പി.ടി. ഷീജിഷാണ് സുപ്രീം കോടതിയെയും സമീപിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam