ഹൈക്കോടതി ഇതേ ആവശ്യം തള്ളിയതോടെയാണ് തിരൂർ സ്വദേശിയായ പി.ടി. ഷീജിഷ് സുപ്രീംകോടതിയിൽ എത്തിയത്

ദില്ലി:വന്ദേ ഭാരത് എക്‌സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് സ്റ്റോപ്പ് അനുവദിക്കാത്തത് എന്നാണ് ഹർജിക്കാരന്‍റെ വാദം. തിരൂരിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേരള ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. ഈ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതിയിലെ ഹർജിക്കാരൻ പി.ടി. ഷീജിഷാണ് സുപ്രീം കോടതിയെയും സമീപിച്ചത്.ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറം. അതിനാൽ മലപ്പുറം ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പിന് അവകാശമുണ്ട്. ആദ്യം റെയില്‍വേ പുറത്തിറക്കിയ ടൈം ടേബിള്‍ പ്രകാരം വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് ഇത് ഇത് ഒഴിവാക്കിയത് രാഷ്ട്രീയകാരണങ്ങൾ കൊണ്ടാണെന്നും തിരൂര്‍ സ്വദേശി കൂടിയായ പി.ടി. ഷീജിഷ് ഹർജിയിൽ പറയുന്നു. തീരൂരിനെ ഒഴിവാക്കിയാണ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, എം.എസ്. വിഷ്ണു ശങ്കര്‍ എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി ഫയല്‍ ചെയ്തത്.