
തിരുവനന്തപുരം: സിൽവർ ലൈൻ നടപടികൾ സർക്കാർ മരവിപ്പിച്ചിട്ടും പരസ്യ പ്രചാരണം തുടർന്ന് കെ റെയിൽ. ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ച ഉത്തരവിന്റെ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പരസ്യ വീഡിയോയുമായി കെ റെയിൽ ഫേസ്ബുക്ക് പേജിൽ എത്തിയത്. 'പദ്ധതി ഇല്ലാതായിട്ടില്ല. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അർധ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. കേന്ദ്രാനുമതി കിട്ടുന്നത് വരെയുള്ള സമയം മാത്രമാണ് ഇനിയുള്ളത്. യാഥാർത്ഥ്യമാകും കേരളത്തിന്‍റെ സ്വപ്ന പദ്ധതി... കേരളം കുതിക്കട്ടെ സിൽവർലൈനിൽ...'- പേജിൽ കുറിക്കുന്നു.
അതേസമയം പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ച് ഉത്തരവ് ഇറങ്ങി. ഇനി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടർ നടപടി. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. ഇക്കാര്യങ്ങൾ വിശദീകരിച്ചാണ് റവന്യു വകുപ്പിന്റെ ഉത്തരവ്. റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലാണ് ഉത്തരവിറങ്ങിയത്.
പദ്ധതി മരവിപ്പിച്ചത് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ പുറത്ത് വിട്ടിരുന്നു. എന്നാൽ ഇടത് നേതാക്കളടക്കം ഇത് തള്ളുകയും സിൽവർ ലൈനിൽ പിന്നോട്ടില്ലെന്ന നിലയിൽ പ്രതികരണം നടത്തുകയുമാണ് ചെയ്തിരുന്നത്. എന്നാൽ ഇതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്ത ശരിവെച്ച് റവന്യു വകുപ്പ് ഒടുവിൽ ഉത്തരവിറക്കി. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിച്ചാണ് ഇടത് സർക്കാർ സിൽവർ ലൈൻ പദ്ധതിയെ അവതരിപ്പിച്ചിരുന്നത്.
Read more: 'അനുമതി നൽകാത്തത് കേന്ദ്രം'; സിൽവർ ലൈനിൽ നിന്ന് സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി
ഭൂമിയേറ്റെടുക്കൽ സർവേ നടപടികളുമായി സർക്കാർ മുന്നോട്ട് പോയതോടെ എതിർപ്പുയർന്നു. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പ്രതിഷേധം കത്തിപ്പടർന്നു. സ്ത്രീകളും കുട്ടികളും പദ്ധതിക്കെതിരെ തെരുവിലിറങ്ങിയെങ്കിലും പിൻമാറില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് അതിരടയാളമിടാൻ ഇനി ജിയോ ടാഗിംഗ് മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനിടക്ക് തൃക്കാക്കര ഇലക്ഷനിലേറ്റ തിരിച്ചടിയിൽ നിന്നും പാഠമുൾക്കൊണ്ട ഇടത് സർക്കാർ സിൽവർ ലൈൻ പദ്ധതി നടപടികളിൽ താൽക്കാലികമായി നിർത്തിവെച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam