'അനുമതി നൽകാത്തത് കേന്ദ്രം'; സിൽവർ ലൈനിൽ നിന്ന് സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി
ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുന്ന രീതിയില്ലെന്നും അവരുടെ ജോലി കഴിഞ്ഞതിനാലാകും തിരികെ വിളിച്ചതെന്നുമാണ് ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ച റവന്യൂ വകുപ്പിന്റെ ഉത്തരവിനെ കുറിച്ച് ധനമന്ത്രിയുടെ പ്രതികരണം.
ദില്ലി : സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര സർക്കാരാണ് അനുമതി നൽകാത്തതെന്നും കേരളത്തിന് മെച്ചമായ ഒരു പദ്ധതി വരരുതെന്ന കേന്ദ്രത്തിന് നിലപാടാണ് പ്രശ്നമെന്നുമാണ് ബാലഗോപാലിന്റെ പ്രതികരണം. ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുന്ന രീതിയില്ലെന്നും അവരുടെ ജോലി കഴിഞ്ഞതിനാലാകും തിരികെ വിളിച്ചതെന്നുമാണ് ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ച റവന്യൂ വകുപ്പിന്റെ ഉത്തരവിനെ കുറിച്ച് ധനമന്ത്രിയുടെ പ്രതികരണം.
അതേ സമയം, സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രക്ഷോപത്തിൽ പങ്കെടുത്തവർക്കെതിരെ ചുമത്തപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കണം. സമരക്കാരെ പൊലീസും സിപിഎം ഗുണ്ടകളും തല്ലിച്ചതച്ചതിന് നഷ്ടപരിഹാരം നൽകണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.
സിൽവർ ലൈൻ പദ്ധതി നടപടിക്രമങ്ങൾ സർക്കാർ മരവിപ്പിച്ചു
സിൽവർ ലൈൻ പദ്ധതി നടപടിക്രമങ്ങൾ സർക്കാർ മരവിപ്പിച്ചു. സമൂഹ്യാഘാത പഠനത്തിനായി നിയോഗിച്ച മുഴുവൻ ജീവനക്കാരെയും അടിയന്തിരമായി തിരിച്ചുവിളിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കുകയായിരുന്നു. റെയിൽവ ബോർഡിൻറെ അനുമതി കിട്ടാതെ ഇനി പഠനം നടത്തില്ലെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
ഇടത് സർക്കാരിന്റെ സ്വപ്ന പദ്ധതിയിൽ നിന്നുള്ള സർക്കാറിന്റെ പിന്നോട്ട് പോക്ക് ഇക്കഴിഞ്ഞ 19 ന് ഏഷ്യാനെറ്റ് ന്യൂസായിരുന്നു ആദ്യമായി റിപ്പോർട്ട് ചെയ്തത്. ആ വാർത്ത പൂർണ്ണമായും ശരിവെച്ചാണ് റവന്യുവകുപ്പിൻറെ ഉത്തരവ്. ഇടത് നേതാക്കളും മന്ത്രിമാരും അന്ന് റിപ്പോർട്ട് തള്ളി കെ റെയിലുമായി മുന്നോട്ട് പോകുമെന്നായിരുന്നു പ്രതികരിച്ചത്. നേതാക്കളുടെ എല്ലാ വാദങ്ങൾ തള്ളിക്കൊണ്ടാണ് സ്വപ്ന പദ്ധതിയിലെ സർക്കാറിൻറെയൂ ടേൺ അടിവരയിട്ടാണ് റവന്യു അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ; ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി
സർവ്വെക്കായി വിവിധ ജില്ലകളിൽ നിയോഗിച്ച് ഉദ്യോഗസ്ഥരെ അടിയന്തിരമായി തിരിച്ചുവിളിക്കണം. ഇവർക്ക് ഉടൻ മറ്റ് ചുമതലകൾ നൽകണം. ഇനി സാമൂഹ്യാഘാത പഠനം റെയിൽവെ ബോർഡിൻറെ അനുമതിക്ക് ശേഷം മാത്രമെന്ന് പറഞ്ഞാണ് പിന്മാറ്റം. 11 ജില്ലകളിലെ 193 വില്ലേജുകളിലാണ് പഠനം നടക്കേണ്ടത്. 45 വില്ലേജുകളിൽ മാത്രമാണ് ഇതുവരെ പഠനം നടന്നത്. അതിശക്തമായ പ്രതിഷേധം മൂലം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് മഞ്ഞക്കുറ്റിയിട്ടുള്ള പഠനം സർക്കാർ നിർത്തിയിരുന്നു. ജിയോ ടാഗിംഗും മാപ്പിംഗു വഴി പഠനമെന്ന് പറഞ്ഞെങ്കിലും എതിർപ്പ് മൂലം പഠനം മാസങ്ങളായി പാതിവഴിയിലാണ്. കേന്ദ്രവും റെയിൽവെ ബോർഡും അനുമതി നൽകില്ലെന്ന് ആവർത്തിച്ച് സൂചിപ്പിക്കുന്നതിനിടെയാണ് സർക്കാറിന്റെ പിന്മാറ്റം.