
കൊച്ചി: ഒരു സ്ഥാനര്‍ത്ഥിക്കെതിരെയും വ്യാജ വീഡിയോ നിര്‍മ്മിച്ച് തിരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യുഡിഎഫിനില്ലെന്നും തൃക്കാക്കര കോണ്‍ഗ്രസിന്‍റെ ഉറച്ചകോട്ടയാണെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. വ്യാജ വീഡിയോ നിര്‍മ്മിച്ചവരെയും അത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവരെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരും പൊലീസും മടിക്കുന്നു. ഇത്തരം ഒരു വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിന്‍റെ പിന്നില്‍ ഗൂഢാലോചനയുണ്ട്. അതിന്‍റെ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് സി പി എം നേതാക്കളുടെ പ്രതികരണത്തില്‍ നിന്നും ഇപ്പോള്‍ വ്യക്തമാണെന്നും സുധാകരൻ പറഞ്ഞു.
വൈകാരിക വിഷയമായി ഉയര്‍ത്തി തൃക്കാക്കരയിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണ് സി പി എം ശ്രമം. എൽ ഡി എഫ് സ്ഥാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കം വ്യാജ വീഡിയോക്ക് പിന്നിലുണ്ടോയെന്ന് അന്വേഷിക്കണം. വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സി പി എം പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ പൊലീസ് എ കെ ജി സെന്‍ററിലെ നിര്‍ദ്ദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വീഡിയോ പ്രചരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് രാഷ്ട്രീയം കളിക്കുന്നു. എല്‍ഡിഎഫിന് വികസനമോ മറ്റു രാഷ്ട്രീയ വിഷയങ്ങളോ ചര്‍ച്ച ചെയ്യാനില്ലാത്തത് കൊണ്ടാണ് വീഡിയോ കുറിച്ച് പ്രചരണം നടത്തുന്നത്. പരാജയ ഭീതിയാണ് സി പി എമ്മിനെ ഇത്തരം ഒരു വീഡിയോ പ്രചരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
പി ടി തോമസിന്‍റെ മരണം പോലും സൗഭാഗ്യമായി കാണുന്ന മനോനിലയിയാണ് മുഖ്യമന്ത്രിക്കും സി പി എമ്മിനുമുളളത്. നേതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് സി പി എം ശൈലിയാണ്. ഈ വിഷയത്തില്‍ ബി ജെ പിയും ഒട്ടും പിന്നിലല്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കുടുംബത്തിനെതിരെയും ഹീനമായ സൈബര്‍ ആക്രമണം നടത്തിയവരാണ് സി പി എമ്മുകാര്‍. രമേശ് ചെന്നിത്തലക്കെതിരെയും സാംസ്കാരിക നായകര്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും സി പി എം സൈബര്‍ ഗുണ്ടകള്‍ അഴിഞ്ഞാടി. അസത്യങ്ങള്‍ വിളിച്ചുപറയുന്നതിലും നുണപ്രചരണം നടത്തുന്നതിലും ആനന്ദം കണ്ടെത്തുന്നവരാണ് സി പി എമ്മുകാര്‍. നെറികേടിന്‍റെ രാഷ്ട്രീയമാണ് സിപി എമ്മിന്‍റേത്. കൊലയാളികളെ സംരക്ഷിക്കുന്നത് പോലെ സി പി എം സൈബര്‍ ഗുണ്ടകളെയും സംരക്ഷിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam