കോഴിക്കോട് സെന്റ് പാട്രിക് ദേവാലയത്തിലെ കെട്ടിടത്തിനും കാറിനും തീയിട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ജയന്ത് നായ്ക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന ഇയാളെ പോലീസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
കോഴിക്കോട്: ക്രിസ്ത്യന്‍ ദേവാലയത്തോട് ചേര്‍ന്ന കെട്ടിടത്തിനും കാറിനും തീയിട്ടെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു നോര്‍ത്ത് എയര്‍പോര്‍ട്ട് റോഡിലെ സ്റ്റീം മാളിനു സമീപം താമസിക്കുന്ന പ്യൂണ്‍ നായ്ക്കിന്റെ മകന്‍ ജയന്ത് നായ്ക്(32) ആണ് പിടിയിലായത്. ഇയാള്‍ ഒഡീഷ സ്വദേശിയാണെന്ന സംശയമുണ്ട്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം സെന്റ് പാട്രിക് ദേവാലയത്തിന്റെ കെട്ടിടത്തിനും വികാരി ഫാ. ആന്റണി പാലിയത്തറയുടെ കാറിനും കഴിഞ്ഞ ദിവസമാണ് തീയിട്ടത്. ചെമ്മങ്ങാട് പൊലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ജയന്തിനെ പിടികൂടിയത്. പുഷ്പ തിയറ്ററിനടുത്ത് സായ് ബാബ ക്ഷേത്ര പരിസരത്ത് കറങ്ങി നടക്കുമ്പോഴാണ് ഇയാളെ പിടിച്ചത്. സംഭവത്തിന് ശേഷം പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടയാളുമായി ഇയാള്‍ക്ക് സാമ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുന്ന ഇയാള്‍, സിസിടിവി ദൃശ്യങ്ങളിലെ പോലെ തൊപ്പിയും ധരിച്ചിട്ടുണ്ട്. ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.


